തിരുവമ്പാടി: വന്യമൃഗ ശല്യത്തിന്റെ രൂക്ഷതയിൽ ജീവിതം പ്രതിസന്ധിയിലായ അവസ്ഥയിലാണ് മലയോര കർഷകർ. മലയോരങ്ങളിൽ ഇത്രയും കാലം കാട്ടുപന്നിയും കാട്ടാനയും ആയിരുന്നു കാർഷിക വിളകൾ നശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുരങ്ങുകളും കൂട്ടത്തോടെ വന്നെത്തുകയാണ്.
കൂടരഞ്ഞി കുമ്പാറ ഉദയഗിരിയിലെ പാലക്കതടത്തിൽ വിൽസന്റെ കൃഷിയിടത്തിലെ തെങ്ങുകളിലെ വിളവെടുപ്പ് കുരങ്ങൻമാർ ആണ് നടത്തുന്നത്. രാവിലെ തെങ്ങിൻ ചുവട്ടിൽ കാണാൻ കഴിയുന്നത് കുരങ്ങൻമാർ പറിച്ച് തിന്ന കരിക്കിന്റെ അവശിഷ്ടമാണ്.
പൂവാറൻ തോട് പ്രദേശത്തും കുരങ്ങൻമാരുടെ ശല്യം ഉണ്ട്. കാട്ടുപന്നി ശല്യം കാരണം കിഴങ്ങുവർഗങ്ങളൊന്നും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിത്തിറക്കാൻ കർഷകരും വിള കൊയ്യാൻ വന്യമൃഗങ്ങളും എന്ന സ്ഥിതി വന്നതോടെ പലരും കൃഷി തന്നെ ഉപേക്ഷിച്ചു.
എന്നാൽ തേങ്ങയും വാഴക്കുലയും എല്ലാം കുരങ്ങൻമാർ അപഹരിക്കാൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ് കർഷകർ. വന്യമൃഗശല്യം തടയാൻ അധികൃതർ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തത് കർഷകരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുകയാണ്.
മലയോരത്തെ മുഖ്യ കൃഷി ആയിരുന്ന മരച്ചീനി കൃഷി കാട്ടുപന്നി ശല്യം കാരണം കർഷകർ ഉപേക്ഷിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്ന പച്ച കപ്പക്ക് ഇപ്പോൾ 50 രൂപയാണ് വിപണിയിൽ വില.
ഒരു വർഷം മുമ്പ് 15 - 20 രൂപ ആയിരുന്നു വില. കർഷകരെ സഹായിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ, കൃഷി ഉപേക്ഷിക്കുന്നതോടെ കാർഷക ഉത്പന്നങ്ങളുടെ എല്ലാം വില വൻ തോതിൽ ഉയരും. ഇത് എല്ലാ വിഭാഗം ആളുകളുടെയും ജീവിത നിലവാരത്തെ ബാധിക്കും.
നാളികേരം, റബർ എന്നിവയുടെ വിലയിടിവും വന്യമൃഗ ശല്യവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതിനു പരിഹാരം കാണാൻ അധികൃതർ കാര്യക്ഷമമായി ഇടപെടുക തന്നെ വേണം.
കുരങ്ങുകളും കാട്ടുപന്നിയും കൃഷി നശിപ്പിക്കുന്നു; പൊറുതിമുട്ടി മലയോര കർഷകർ
11:09 PM Sep 22, 2022 | Deepika.com