കൊല്ലം: ജില്ലയിൽ ചൈൽഡ് ലൈൻ പ്രവർത്തനം എട്ടാം വർഷത്തിലേയ്ക്ക്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്ര വിനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണ് ചൈൽഡ് ലൈൻ. 1098 എന്നതാണ് ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നന്പർ.
പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുക, ബോധവത്തക്കരണ-പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിച്ച് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
കുട്ടികളുടെ പ്രശ്നങ്ങളിൽ അധികാരികളുടെ സാന്നിധ്യത്തിൽ ഓപ്പൺ ഹൗസ് സംഘടപ്പിച്ച് പരിഹാരം കാണുക, പ്രശ്നബാധിത മേഖലകൾ കണ്ടെത്തി അവിടെയും ചൈൽഡ് ലൈനിന്റെ പ്രവർത്തനം എത്തിക്കുകയും ലക്ഷ്യമാണ്.
ഇത്തവണത്തെ ബാലാവകാശ വാരാചണം ഇന്നുമുതൽ 21വരെ നടക്കും. ചൈൽഡ് ലൻ സെ ദോസ്തി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇത്തവണത്തെ വാരാചരണത്തിന്റെ സന്ദേശം ഓരോ കുട്ടിക്കും സുരക്ഷിതമായ അയൽപക്കം എന്നതാണ്.
വാരാചരണത്തിന്റെ ഭാഗമായി കൊല്ലം ചൈൽഡ് ലൈൻ സിഗ്നേച്ചർ കാന്പയിൻ, ചൈൽഡ്ലൈൻ ബൂത്ത്, സുരക്ഷാ ബന്ധൻ, ഫ്ലാഷ്മോബ്, തെരുവ് നാടകം, സെമിനാറുകൾ, ബോധവത്ക്കരണ പരിപാടികൾ, ചൈൽഡ് ലൈൻ വോളന്റിയേഴ്സിന്റെ കൂടിവരവ് എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഒന്നരവർഷം ചൈൽഡ് ലൈൻ കുട്ടികളുടെ 1083 പ്രശ്നങ്ങളിൽ മറ്റ് സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ഇടപെട്ടതായി ജില്ലാ കോർഡിനേറ്റർ സി.ഏബ്രഹാം പറഞ്ഞു.
ഇതിൽ കുട്ടികൾക്ക് എതിരേയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടത് 179 കേസുകളാണ്. ശാരീരിക ഉപദ്രവവുമായി ബന്ധപ്പെട്ട 287 കേസുകളിലും ഇടപെട്ടു. 143 കേസുകളിൽ പുനരധിവാസം ഉണ്ടായി. 437 കേസുകളിൽ കൗൺസിലിംഗും നൽകി. കൊല്ലം സെന്റർ ഗോഡ്വിൻ, റൂറൽ കോർഡിനേറ്റർ ബിനു, ചൈൽഡ് റസ്ക്യൂ ഓഫീസർ റോസി ബ്രൂണോ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
കൊല്ലം ചൈൽഡ് ലൈൻ എട്ടാം വർഷത്തിലേയ്ക്ക്
11:14 PM Nov 13, 2018 | Deepika.com