ചാത്തന്നൂർ: പാരിപ്പളളി സംസ്കാര ആർട്സ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരം പാരിപ്പളളി കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.
10ന് സമാപിക്കും. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സ്മരണയ്ക്കായ് പന്ത്രണ്ടാമത് നാടക മത്സരം സമർപ്പിക്കുന്നതെന്ന് സംസ്കാര ഭാരവാഹികൾ പറഞ്ഞു.
തൃശൂർ രജപുത്രയുടെ പകിട, കോഴിക്കോട് നാടക നിലയത്തിന്റെ മാർജാരൻ, കൊല്ലം അസീസിയുടെ ഓർക്കുക വല്ലപ്പോഴും, അമ്പലപ്പുഴ സാരഥിയുടെ കപട ലോകത്തെ ശരികൾ, തൃശൂർ സദ്ഗമയുടെ യന്ത്രമനുഷ്യൻ, തിരുവനന്തപുരം മലയാള നാടക വേദിയുടെ കിസാൻ രാമന്റെ വിരലുകൾ, വടകര വരദയുടെ അച്ചൻ, തിരുവനന്തപുരം ആരാധനയുടെ കനൽചിലമ്പ് എന്നീ നാടകങ്ങളാണ് മാറ്റുരയ്ക്കുന്നത്.
ഏറ്റവും മികച്ച നാടകത്തിന് അഖിൽ.ജെ.പ്രസാദ് മെമോറിയൽ എവർ റോളിംഗ് ട്രോഫിയും 15001രൂപ കാഷ് അവാർഡും രണ്ടാമത്തെ നല്ല നാടകത്തിന് കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രയോഗം എവർ റോളിംഗ് ട്രോഫിയും 7501 രൂപ കാഷ് അവാർഡും മൂന്നാമത്തെ മികച്ച നാടകത്തിന് സിദ്ധി ബുക്സ് ഉടമ പാമ്പുറും പുത്തൻ വീട്ടിൽ കെ.ശ്രീധരൻ നായർ സ്മാരക എവർ റോളിംഗ് ട്രോഫിയും 5001രൂപ കാഷ് അവാർഡും നൽകും.
മികച്ച നാടക രചയിതാവിന് കുളമട സോമാനന്ദൻ മെമോറിയൽ അവാർഡും മികച്ച നടന് കളിയിൽ വി.പുരുഷോത്തമൻ പിളള സ്മാരക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. നൂറിലേറെ നാടകാസ്വാദരുടെ ഗാലപ്പ് പോളിലൂടെയാണ് മികച്ചവ തിരഞ്ഞെടുക്കുന്നത്. നാടകോത്സവത്തിന്റെ ഭാഗമായി എട്ട് പ്രതിഭകളെ ആദരിക്കും.
സ്നേഹ സ്പർശം ചികിത്സാ സഹായമായി അയ്യായിരും രൂപ വീതം എട്ട് പേർക്ക് നൽകും. അഞ്ച് പൊതു വിദ്യാലയങ്ങളിൽ നിന്നായി പത്ത് പേർക്ക് പഠന സഹായമായി 1000രൂപ വീതം നൽകും. നാടകോത്സവത്തിന് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.ജയപ്രകാശ് ചെയർമാനും സംസ്കാര സെക്രട്ടറി ആർ.രാധാകൃഷ്ണൻ ജനർ കൺവീനറുമായ 51 അംഗ സംഘാടക സമിതി നേതൃത്വം നൽകും.
പാരിപ്പള്ളിയിൽ സംസ്കാര നാടകമത്സരം തുടങ്ങി
11:21 PM Nov 05, 2018 | Deepika.com