ചവറ: വിദ്യാര്‍ഥികള്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചവറ കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് നീണ്ടകര താലൂക്കാശുപത്രി, ചവറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി എത്തിയത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പത്തോളം പേര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. സ്കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നുളള വിഷബാധയാണോ എന്ന സംശയത്തില്‍ രക്ഷിതാക്കള്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വെളളിയാഴ്ചയും ശനിയാഴ്ചയുമായാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍ സ്കൂളില്‍ നിന്ന് ഇത്തരത്തില്‍ ഭക്ഷ്യ വിഷബാധ എല്ക്കാന് വഴിയില്ലന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ചികിത്സ തേടി എത്തിയവരില്‍ ചില കുട്ടികള്‍ രണ്ട് ദിവസമായി സ്കൂളിലെത്തിയിട്ടില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഭക്ഷ്യ വിഷബാധയായിരുന്നെങ്കില് ആഹാരം കഴിച്ച എല്ലാവര്ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമായിരുന്നുവെന്ന് ഡോക്ടര്‍മാരും പറഞ്ഞു. ചില വിദ്യാർഥികൾക്ക് പനിയുടെ ലക്ഷണവും ഉണ്ട്.
സ്കൂളിലെ പ്രീ പ്രൈമറിയിൽ പഠിക്കുന്ന കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുളളവരാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ചികിത്സ തേടി എത്തിയത്. സംഭവം അറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ സ്കൂളിലും ആശുപത്രിയിലുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.എന്‍.വിജയന്‍പിളള എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുട്ടികളെ സന്ദര്‍ശിച്ചു. സ്കൂളില്‍ കുട്ടികള്‍ക്കായി നല്കിയ ഭക്ഷണം ഗുണം കുറഞ്ഞതാണെന്നാരോപിച്ച് ചവറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ചവറ എഇഒയെ ഉപരോധിച്ചു.
മണ്ഡലം പ്രസിഡന്റ് അജയന് ഗാന്ധിത്തറ, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശരത് പട്ടത്താനം, മുഹ്സീന്,സഞ്ജയ് കുമാര്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.12 ഓടെ ആരംഭിച്ച ഉപരോധം മൂന്ന് വരെ തുടര്‍ന്നു.സമരക്കാര്‍ വിദ്യാഭ്യാസ ജില്ലാ മേധാവിയുമായി ഫോണില്‍ ബന്ധപ്പെടുകയും സംഭവത്തെകുറിച്ച് അന്വേഷിക്കാം എന്ന ജില്ലാ മേധാവിയുടെ ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ : വിദ്യാര്‍ഥികള്‍ ചികിത്സ തേടി
11:12 PM Nov 03, 2018 | Deepika.com