ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 പിന്നിട്ടു. രണ്ടായിരത്തിലേറെ പേർക്കു പരിക്കേറ്റു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 380 പേർക്കാണു ജീവൻ നഷ്ടമായത്. തീവ്രവാദി നേതാക്കളുടെ വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇതിനിടെ, വടക്കൻ ഇസ്രയേലിൽ ലബനനിലെ ഹിസ്ബുള്ള തീവ്രവാദികൾ ആക്രമണം നടത്തി. ഇസ്രയേൽ സേന ശക്തമായി തിരിച്ചടിച്ചു.
സ്ത്രീകളും കുട്ടികളും വയോധികരും സൈനികരും അടക്കം നൂറിലേറെ പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചിട്ടുണ്ട്. ഇവരെ ഉപയോഗിച്ച്, ആയിരക്കണക്കിനു പലസ്തീനിയൻ തടവുകാരെ വിട്ടയ യ്ക്കാൻ ഹമാസ് വിലപേശുമെന്നു റിപ്പോർട്ടുണ്ട്.
രാജ്യം യുദ്ധത്തിലാണെന്നും ശത്രുക്കൾ കനത്ത വില നല്കേണ്ടിവരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്തും നേരിടാൻ തയാറാണെന്നായിരുന്നു ഹമാസ് നേതാക്കളുടെ പ്രതികരണം. ഹമാസ് ആക്രമണത്തിൽ കുറഞ്ഞത് 44 ഇസ്രേലി സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ഇന്നലെ ഗാസയിൽ നിരവധിപ്പേർ വീടുവിട്ടോടി. അറബിഭാഷയിൽ ഇസ്രയേൽ മുന്നറിയിപ്പു നല്കിയിരുന്നു. ഗാസാ അതിർത്തിയിൽനിന്ന് 20,000 പേർ സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്തു. ഗാസയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ നിസാർ അവാദള്ളയുടെ മകൻ കൊല്ലപ്പെട്ട കാര്യം ഹമാസുമായി ബന്ധമുള്ള മാധ്യമം സ്ഥിരീകരിച്ചു.
ഗാസയിൽ കൊല്ലപ്പെട്ടവരിൽ 20 കുട്ടികളും ഉൾപ്പെടുന്നു. രണ്ടായിരത്തിലേറെ പേർക്കു പരിക്കേറ്റു. ഗാസയിൽ ഇസ്രയേൽ കരയുദ്ധം ആരംഭിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. മുന്പ് കരയുദ്ധം നടന്നപ്പോഴൊക്കെ നൂറുകണക്കിനു പേർക്കാണു ജീവഹാനിയുണ്ടായത്. ജനസാന്ദ്രതയേറിയ ഗാസയിൽ 23 ലക്ഷം പേരാണു വസിക്കുന്നത്.
ഈജിപ്തിലെ അലക്സാണ്ട്രിയയിൽ രണ്ട് ഇസ്രയേലി വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും ഒരു പോലീസുകാരൻ വെടിവച്ചു കൊന്നു. ഇസ്രയേലുമായി ദശകങ്ങൾക്കു മുന്പേ സൗഹൃദത്തിലായ രാജ്യമാണ് ഈജിപ്റ്റ്. എന്നാൽ, രാജ്യത്ത് ഇസ്രയേൽവിരുദ്ധ വികാരം പ്രകടമാണ്.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികൾ ഇന്നലെ മൂന്നിടത്താണ് റോക്കറ്റ് ആക്രമണം നടത്തിയത്. സായുധ ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേൽ തിരിച്ചടിച്ചു. തകർന്ന ഗ്ലാസ് പതിച്ച് ലബനൻ ഭാഗത്ത് രണ്ടു കുട്ടികൾക്കു നിസാര പരിക്കേറ്റു. വടക്കൻ ഭാഗത്ത് സ്ഥിതിഗതികൾ ശാന്തമാണെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ഹമാസ് തീവ്രവാദികൾ 22 ഇടങ്ങളിലേക്കു കടന്നുകയറിയത്. ഗാസയെ വേർതിരിക്കുന്ന ഇരുന്പുവേലി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്ത ഹമാസ് തീവ്രവാദികൾ മോട്ടോർസൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ, പാരാഗ്ലൈഡറുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ ഉപയോഗിച്ചാണ് ഇസ്രയേലിൽ പ്രവേശിച്ച് രൂക്ഷമായ ആക്രമണം നടത്തിയത്.