മൊഹോക്ക്: കാനഡയിൽനിന്ന് അനധികൃതമായി അമേരിക്കയിലേക്കു കടക്കാൻ ശ്രമിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
ക്യുബെക്കിലെ സെന്റ് ലോറൻസ് നദിയിൽനിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ത്യ, റുമേനിയ എന്നിവിടങ്ങളിൽനിന്നുള്ളവരാണു മരിച്ചതെന്നു പോലീസ് അറിയിച്ചു. നിലവിൽ കേസി ഓക്സ് എന്ന യുവാവിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്. ഇയാൾക്കു മരിച്ചവരുമായി ബന്ധമുണ്ടോ എന്നു വ്യക്തമല്ല.
യുഎസ്-കാനഡ അതിർത്തിയിലെ മൊഹോക്ക് മേഖലയിലെ ചതുപ്പിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ തെരച്ചിലിൽ മറ്റു മൃതദേഹങ്ങളും കണ്ടെത്തി. മരിച്ചവരെക്കുറിച്ചുള്ള വ്യക്തിവിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മരിച്ച രണ്ടു കുട്ടികൾക്കും കനേഡിയൻ പാസ്പോർട്ടുണ്ട്.
അടുത്തിടെ അതിർത്തിയിലെ മറ്റു മേഖലകളിലും സമാനമായി യുഎസിലേക്കു കടക്കാൻ ശ്രമിച്ചവരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ജനുവരിയിൽ മാനിറ്റോബയിലെ എമേഴ്സണിൽ ഒരു കുട്ടിയുൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ മഞ്ഞിൽ പുതഞ്ഞനിലയിൽ കണ്ടെത്തി. ഇവർ ഇന്ത്യൻ കുടുംബമാണെന്നാണു നിഗമനം.
കാനഡയിൽനിന്ന് അമേരിക്കയിലേക്കു കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ അടുത്തിടെ വലിയ വർധനയുണ്ടായിട്ടുണ്ട്. 367 പേരെയാണു ജനുവരിയിൽ മാത്രം യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തത്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിക്കവേ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
12:54 AM Apr 02, 2023 | Deepika.com