ന്യൂയോർക്ക്: അവിഹിതബന്ധം രഹസ്യമാക്കിവയ്ക്കാൻ നീലച്ചിത്രനടിക്കു പണം നല്കിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്തി വിചാരണ ചെയ്യും. ഫ്ലോറിഡയിലുള്ള ട്രംപ് ചൊവ്വാഴ്ച ന്യൂയോർക്ക് കോടതിയിൽ കീഴടങ്ങാൻ സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിൽ അധികാരമൊഴിഞ്ഞതോ ഭരണത്തിലിരിക്കുന്നതോ ആയ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത് ഇതാദ്യമാണ്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പ് ട്രംപുമായുള്ള അവിഹിതബന്ധം പരസ്യപ്പെടുത്തിയ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിനെ നിശബ്ദയാക്കാൻ ട്രംപിന്റെ അഭിഭാഷകൻ 1,30,000 ഡോളർ നല്കിയതുമായി ബന്ധപ്പെട്ടാണു കേസ്. പണം കൊടുത്തതിൽ നിയമപരമായി പ്രശ്നമില്ല. പക്ഷേ, വക്കീൽഫീസെന്ന ഇനത്തിലാണു ട്രംപ് തുക വകയിരുത്തിയത്. ഇത് ബിസിനസ് റിക്കാർഡുകളിൽ കള്ളത്തരം കാണിക്കലാണെന്നും ന്യൂയോർക്കിലെ നിയമമനുസരിച്ച് ക്രിമിനൽ കുറ്റമാണെന്നും ആരോപിക്കപ്പെടുന്നു.
ന്യൂയോർക്കിലെ മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ആണ് അന്വേഷണം നടത്തിയത്. ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ കോടതി ജൂറി കഴിഞ്ഞദിവസം അനുമതി നല്കിയതാണ് അറസ്റ്റിനു വഴിവച്ചത്.
ഡിസ്ട്രിക്ട് അറ്റോർണിയും ട്രംപിന്റെ അഭിഭാഷകരും തമ്മിലുള്ള ധാരണയനുസരിച്ചാണ് അദ്ദേഹം കോടതിയിൽ കീഴടങ്ങുന്നത്. ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകുമെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷക സൂസൻ നെഷ്ലെസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രംപ് തിങ്കളാഴ്ച ഫ്ലോറിഡയിൽനിന്നു ന്യൂയോർക്കിൽ വിമാനമിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസിലെ പ്രസിഡന്റുമാർക്കും മുൻ പ്രസിഡന്റുമാർക്കും സുരക്ഷ നല്കുന്ന സീക്രട്ട് സെർവീസിലെ ഏജന്റുമാർ ട്രംപിനൊപ്പമുണ്ടാകും. കോടതിയിൽ കുറ്റപത്രം വായിച്ചാൽ മാത്രമേ ട്രംപിനെതിരേ ചുമത്തുന്ന കുറ്റങ്ങളെക്കുറിച്ചു വ്യക്തത വരൂ. എല്ലാ ക്രിമിനൽ കേസ് പ്രതികളെയും പോലെ ട്രംപിന്റെ വിരലടയാളവും ഫോട്ടോയും എടുക്കും. അദ്ദേഹത്തെ വിലങ്ങണിയിക്കാൻ സാധ്യതയില്ലെന്നാണു റിപ്പോർട്ട്.
തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും അന്വേഷണസംഘം പ്രസിഡന്റ് ജോ ബൈഡനു വേണ്ടി വൃത്തികെട്ട പണിയെടുക്കുകയാണെന്നും ട്രംപ് ആരോപിച്ചു. പ്രസിഡന്റ് ബൈഡൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, നിമയത്തിനു കീഴിൽ എല്ലാവരും തുല്യരാണെന്ന് ഭരണം നടത്തുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാക്കൾ പറഞ്ഞു.
അതേസമയം, അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് ഇപ്പോഴത്തെ അറസ്റ്റ് ഗുണം ചെയ്യുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിചാരണനേരിടുന്നതോ, ശിക്ഷിക്കപ്പെടുന്നതോ മൂലം ട്രംപിനു മത്സരിക്കാൻ വിലക്കുണ്ടാവില്ല. ട്രംപിനു പിന്തുണ നല്കുന്നതിൽ പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.
2017 മുതൽ 2021 വരെ ഭരിച്ച ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തേൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലും ക്യാപിറ്റോൾ കലാപത്തിലെ പങ്കിലും സർക്കാരിന്റെ രഹസ്യരേഖകൾ സൂക്ഷിച്ചുവെന്ന കേസിലും ട്രംപ് നിയമനടപടികൾ നേരിടുന്നുണ്ട്.
ട്രംപും സ്റ്റോമിയും തമ്മിൽ
ഡോണൾഡ് ട്രംപ് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങവേയാണ് സ്റ്റോമി ഡാനിയൽസ് (യഥാർഥ പേര് സ്റ്റെഫാനി ക്ലിഫോർഡ്) രംഗത്തുവരുന്നത്. 2006ലെ ഗോൾഫ് ടൂർണമെന്റിനിടെ ഹോട്ടൽ മുറിയിൽ ഇരുവരും ബന്ധപ്പെട്ടുവെന്നാണ് അവർ പറഞ്ഞത്.
ഇക്കാര്യം പറയാതിരിക്കാൻ ട്രംപിന്റെ അഭിഭാഷകൻ മൈക്കിൾ കോഹൻ തനിക്ക് 1,30,000 ഡോളർ തന്നുവെന്ന് അവർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് വെളിപ്പെടുത്തി. തന്റെയും കുടുംബത്തിന്റെയും സുരക്ഷയോർത്താണു പണം സ്വീകരിച്ചത്. ശാരീരികമായും നിയമപരമായും തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് അഭിഭാഷകനു നല്കിയ പണമെന്ന നിലയിലാണ് ഇത് രേഖകളിൽ കാണിച്ചത്. സ്റ്റോമി ഡാനിയേലിനു പണം നല്കാൻ ആവശ്യപ്പെട്ടതു ട്രംപ് ആണെന്ന് അഭിഭാഷകൻ കോഹൻ പിന്നീട് സമ്മതിക്കുകയുണ്ടായി. ട്രംപിനെതിരേ ക്രിമിനൽ വിചാരണ നടത്താൻ തെളിവുണ്ടോയെന്നു കണ്ടെത്താനായി മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഈ വർഷമാദ്യം ഗ്രാൻഡ് ജൂറി രൂപീകരിച്ചു. ട്രംപിനെതിരേ കുറ്റം ചുമത്താനാണു വ്യാഴാഴ്ച ജൂറി വോട്ട് ചെയ്തത്.
ട്രംപിനെ വിലങ്ങണിയിക്കുമോ?
മാധ്യമപ്രവർത്തകരുടെ മുന്നിലൂടെ ചോദ്യങ്ങൾ നേരിട്ട് കോടതിയിലേക്കു കയറേണ്ട ഗതികേട് ഡോണൾഡ് ട്രംപിന് ഉണ്ടാവില്ലെന്നാണു സൂചന. പ്രത്യേകവഴിയിലൂടെ കോടതിയിലെത്താൻ അദ്ദേഹത്തെ അനുവദിച്ചേക്കും.
എന്നാൽ കോടതിക്കുള്ളിലെത്തിയാൽ എല്ലാ ക്രിമിനൽ കേസ് പ്രതികളെയും പോലെ ട്രംപിന്റെ വിരലടയാളവും ഫോട്ടോയും എടുക്കും. ട്രംപിനെ വിലങ്ങണിയിക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടേക്കും. കോടതി ആരംഭിച്ചാൽ വിചാരണക്കാലയളവും ജാമ്യവ്യവസ്ഥയും യാത്രാനിയന്ത്രണവും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. തടവുശിക്ഷയ്ക്കു പകരം പിഴയായിരിക്കും ട്രംപിനു വിധിക്കുകയെന്നു ചില നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
ട്രംപിനെതിരേ ക്രിമിനൽ കേസ്
01:37 AM Apr 01, 2023 | Deepika.com