റിയാദ്: സൗദി അറേബ്യയും സിറിയയും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനു ചർച്ചകൾ ഊർജിതമാക്കിയതായി റിപ്പോർട്ട്.
എംബസികളും കോൺസുലാർ സേവനങ്ങളും വീണ്ടും തുടങ്ങുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ചർച്ചകൾ നടത്തുന്നതായി പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. റഷ്യയാണു ചർച്ചകൾക്കു മാധ്യസ്ഥ്യം വഹിക്കുന്നതെന്ന സൂചനയുള്ളതായി അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു.
സിറിയയിലെ ജനകീയ പ്രക്ഷോഭത്തിലും തുടർന്നുള്ള ആഭ്യന്തരയുദ്ധത്തിലും പ്രസിഡന്റ് അസാദിനെതിരേ പോരാടിയ പ്രതിപക്ഷത്തെ സൗദിയുടെ നേതൃത്വത്തിലുള്ള അറബി രാജ്യങ്ങൾ പിന്തുണച്ചിരുന്നു. അസാദിനെ അധികാരത്തിൽ തുടരാൻ സഹായിച്ചത് റഷ്യൻ സേനയാണ്. അടുത്തകാലത്ത് അറബിരാജ്യങ്ങളിൽ അസാദിനു സ്വീകാര്യത വർധിച്ചിട്ടുണ്ട്. അസാദ് ഫെബ്രുവരിയിൽ ഒമാനും ഞായറാഴ്ച യുഎഇയും സന്ദർശിച്ചിരുന്നു.
പരന്പരാഗത വൈരികളായ ഇറാനും സൗദിയും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ തീരുമാനമുണ്ടായതിനു പിന്നാലെയാണു പുതിയ സംഭവവികാസങ്ങൾ. ചൈനയും റഷ്യയും പശ്ചമേഷ്യയിൽ സ്വാധീനം വർധിപ്പിക്കുന്നതിൽ യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികൾക്ക് ആശങ്കയുണ്ട്.
ബന്ധം പുനഃസ്ഥാപിക്കാൻ സൗദി-സിറിയ ചർച്ച
12:02 AM Mar 25, 2023 | Deepika.com