മുംബൈ: ആഗോള സാന്പത്തിക പ്രതിസന്ധിയുടെ ആശങ്കകൾ ഒഴിയുന്നില്ല. ഇന്നലെ സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 17000 ൽ താഴെയാണ് ക്ലോസ് ചെയ്തത്.
ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ നിമിത്തം ഇക്വിറ്റികളുടെ ആഗോള തകർച്ചയ്ക്കിടയിൽ ഫിനാൻഷൽ, ഐടി, ക്യാപിറ്റൽ ഗുഡ്സ് ഓഹരികളെല്ലാം വിറ്റഴിക്കലിന്റെ പാതയിലായിരുന്നു. അതാണ് നിഫ്റ്റിയെ 17,000 നും താഴെയെത്തിച്ചത്. നിഫ്റ്റി 111.65 പോയിന്റ് അഥവാ 0.65 ശതമാനം ഇടിഞ്ഞ് താഴെ 16,988.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ 40 ഓഹരികൾ ഇടിഞ്ഞപ്പോൾ 10 എണ്ണം മുന്നേറി.
സെൻസെക്സ് 360.95 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 57,628.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സിലെ 23 മുൻ നിര ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ടെങ്കിലും അമേരിക്കയിലും യൂറോപ്പിലും അരങ്ങേറുന്ന ബാങ്കിംഗ് പ്രതിസന്ധിയിൽ നിക്ഷേപകർ ആശങ്കാകുലരാണ്.
ബജാജ് ഫിൻസെർവ് 4.08 ശതമാനം, ബജാജ് ഫിനാൻസ് 3.01 ശതമാനം, ടാറ്റ സ്റ്റീൽ 2.2 ശതമാനം, വിപ്രോ 2.09 ശതമാനം, ടാറ്റ മോട്ടോഴ്സ് 1.96 ശതമാനം, ഇൻഡസ്ഇൻഡ് ബാങ്ക് 1.9 ശതമാനം, എസ്ബിഐ 1.75 ശതമാനം, ടെക് മഹീന്ദ്ര 1.66 ശതമാനം, എച്ച്സിഎൽ ടെക് 1.66 ശതമാനം എന്നീ ഒഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ടിസിഎസ്, ഇൻഫോസിസ്, പവർ ഗ്രിഡ്, മാരുതി, റിലയൻസ്, എച്ച്ഡിഎഫ്സി, എൽ ആൻഡ് ടി, എം ആൻഡ് എം, എൻടിപിസി, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിലും സമ്മിശ്ര പ്രതികരണം
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തതിനോട് ആഗോള വിപണിയും സമ്മിശ്രമായാണ് പ്രതികരിച്ചത്. മിക്ക വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് വിപണികൾ കയറിയെങ്കിലും വീണ്ടും നഷ്ടത്തിലാണ് അവസാനിച്ചത്. ഏഷ്യയിൽ, ഹോങ്കോങ്ങിലെ ഹാങ് സെങ് 2.7 ശതമാനവും ടോക്കിയോയിലെ ദി നിക്കി-225 1.4 ശതമാനവും ഷാങ്ഹായ് കോന്പോസിറ്റ് ഇൻഡക്സ് 0.5 ശതമാനവും നഷ്ടപ്പെട്ടപ്പോൾ സിയോളിലെ കോസ്പി 0.7 ശതമാനം പിന്നോട്ട് പോയി.
യൂറോപ്പിൽ ലണ്ടനിലെ എഫ്ടിഎസ്ഇ 100 ന് 1.6 ശതമാനവും ഫ്രാങ്ക്ഫർട്ടിന്റെ ഡിഎഎക്സ് 1.4 ശതമാനവും പാരീസിലെ സിഎസി-40 1.2 ശതമാനവും കുറഞ്ഞു. ക്രെഡിറ്റ് സ്വീസ് 63 ശതമാനവും യുബിഎസ് 14 ശതമാനവും ഇടിഞ്ഞതോടെ സ്വിറ്റ്സർലൻഡിന്റെ ബെഞ്ച്മാർക്ക് സ്റ്റോക്ക് ഇൻഡക്സ് 1.8 ശതമാനം ഇടിഞ്ഞു.
സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ന് താഴെയെത്തി
11:40 PM Mar 20, 2023 | Deepika.com