ന്യൂയോർക്ക്: 2016 ലെ തെരഞ്ഞെടുപ്പിനു മുന്പ് ഒരു നീലച്ചിത്ര നടിക്ക് അനധികൃതമായി പണം നൽകിയെന്നാരോപിച്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്കെതിരായ നീക്കത്തിൽ പ്രതിഷേധിക്കാൻ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ട്രൂത്ത് സോഷ്യലിലെഴുതിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ, തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം വിശദമാക്കിയില്ല. അതേസമയം, നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് (സ്റ്റെഫാനി ക്ലിഫോർഡ്) ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകനും ഫിക്സറും ആയ മൈക്കൽ കോഹൻ നൽകിയ 1,30,000 ഡോളർ സംബന്ധിച്ച കേസിലാണ് ട്രംപ് അറസ്റ്റിലാവുകയെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിന്റെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് പണം നൽകിയത്. ഈ പണം നൽകാൻ പ്രസിഡന്റായിരുന്ന ട്രംപ് വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് കേസ്.
ഒരു പതിറ്റാണ്ട് മുന്പ് തനിക്ക് ട്രംപുമായി അവിഹിതബന്ധമുണ്ടെന്ന് ഡാനിയൽസ് അവകാശപ്പെട്ടിരുന്നെങ്കിലും ഇത് ട്രംപ് നിഷേധിച്ചിരുന്നു. ഈ ആരോപണത്തിൽ നിന്നു പിന്മാറാനാണ് ട്രംപ് 1,30,000 ഡോളർ അനുവദിച്ചതെന്നാണ് ആരോപണം.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപിനെതിരേ കുറ്റം ചുമത്തിയാൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ പ്രസിഡന്റായി ട്രംപ് മാറും. മാൻഹട്ടൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയാൽ കീഴടങ്ങുമെന്ന് ട്രംപിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് ട്രംപ്
12:20 AM Mar 19, 2023 | Deepika.com