ന്യൂയോർക്ക്/ജനീവ: അസാധാരണ നടപടികൾ എടുത്തിട്ടും ബാങ്കിംഗ് പ്രതിസന്ധി നീങ്ങുന്നില്ല. യൂറോപ്പിൽ ക്രെഡിറ്റ് സ്വീസിന്റെയും അമേരിക്കയിൽ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെയും രക്ഷയ്ക്കു നടപടി എടുത്തിട്ടും ഓഹരി വിപണിയിൽ അവ തുടർന്നും ഇടിഞ്ഞു. ഒപ്പം മൊത്തം വിപണിയും. ക്രെഡിറ്റ് സ്വീസ് ഓഹരി ഇന്നലെ 12 ശതമാനം താഴ്ന്നു.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാൻ 11 വലിയ ബാങ്കുകൾ ചേർന്നു 3000 കോടി ഡോളർ ആ ബാങ്കിൽ നിക്ഷേപിച്ചു. ബാങ്കിൽനിന്നു നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കുന്നതു തടയാനുള്ള നടപടി എന്ന നിലയിലാണ് ഈ അസാധാരണ രക്ഷാപദ്ധതി. ഈ നിക്ഷേപം ജനങ്ങൾക്കു ബാങ്കിലുള്ള വിശ്വാസം വളർത്തുമെന്നാണു കരുതുന്നത്. ഈ വാർത്ത പുറ ത്തുവന്നതിനെത്തുടർന്ന് ഇന്നലെ ലോകവ്യാപകമായി ഓഹരി വിപണികളിൽ തുടക്കത്തിൽ ഉണർവ് ദൃശ്യമായി. പ്രത്യേകിച്ച് ഏഷ്യാ പസഫിക് വിപണികളിൽ. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 1.21 ശതമാനവും ഹാങ് സെങ് ടെക് 3.38 ശതമാനവും ഉയർന്നു.
ചൈനയിൽ, ഷെൻഷെൻ ഘടകം 0.32% ഉയർന്നപ്പോൾ ഷാങ്ഹായ് കോന്പോസിറ്റ് 0.77 ശതമാനവും ഉയർന്നു. ജപ്പാനിലും വിപണികളിൽ ഉയർച്ച ഉണ്ടായി. നിക്കി 225- 0.68 ശതമാനവും ടോപ്പിക്സ് 0.74 ശതമാനവും ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.66% ഉയർന്നപ്പോൾ കോസ്ഡാക്ക് 1.74% ഉയർന്നു. ഓസ്ട്രേലിയൻ ഓഹരി വിപണിയിലും സമാനമായ ഉയർച്ച ദൃശ്യമായി. എസ് ആൻഡ് പി/ എഎസ്എക്സ് 200- 0.21% ഉയർന്നു. എന്നാൽ, ഈ ഉണർവ് തകർച്ചയുടെ വക്കിൽനിൽക്കുന്ന ബാങ്കുകളുടെ ഒാഹരിയിൽ പ്രതിഫലിച്ചില്ല.
ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ, സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ ചേയ്സ് എന്നിവർ ഏകദേശം 5 ബില്യണ്‍ ഡോളർ വീതവും മോർഗൻ സ്റ്റാൻലിയും ഗോൾഡ്മാൻ സാക്സും ഏകദേശം 2.5 ബില്യണ്‍ ഡോളർ വീതവും ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൽ നിക്ഷേപിക്കും. ഇവർക്കു പുറമെ ട്രൂസ്റ്റ്, പിഎൻസി, യുഎസ് ബാൻകോർപ്പ്, സ്റ്റേറ്റ് സ്ട്രീറ്റ്, ബാങ്ക് ഓഫ് ന്യൂയോർക്ക് എന്നിവർ ഏകദേശം ഒരു ബില്യണ്‍ ഡോളർ വീതവും നിക്ഷേപിക്കും.
സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്ക് തയാറാക്കിയ 5400 കോടി ഡോളറിന്റെ (4.45 ലക്ഷം കോടി രൂപ) പ്രത്യേകവായ്പാപദ്ധതിയാണു തത്കാലം താങ്ങിനിർത്തുന്നത്.
വ്യാഴാഴ്ച ഈ ബാങ്കുകളുടെ ഓഹരി അൽപ്പം ഉയർന്നെങ്കിലും ഇന്നലെ അവ ഇടിഞ്ഞു. ഒപ്പം സ്വർണം ഔൺസിന് 1950 ഡോളറിനടുത്തായി.
അമേരിക്കയിലെ പതിന്നാലാമത്തെ വലിയ ബാങ്കാണ് 21,200 കോടി ഡോളർ ആസ്തിയുള്ള ഫസ്റ്റ് റിപ്പബ്ലിക്. നേരത്തേ ജെപി മോർഗൻ ചേയ്സ് ബാങ്ക് 7000 കോടി ഡോളർ വായ്പ ഫസ്റ്റ് റിപ്പബ്ലിക്കിനു നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും വിപണി ശാന്തമായിരുന്നില്ല. ജെപി മോർഗൻ മേധാവി ജയ്മീ ഡിമൻ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലനാേടും ഫെഡ് ചെയർമാൻ ജെറോം പവലിനോടും ചർച്ച നടത്തിയാണ് രക്ഷാപദ്ധതി തയാറാക്കിയത്.
2008ലെ പ്രതിസന്ധിയുടെ കാലത്ത് വീഴുന്ന ബാങ്കുകളെ വലിയ ബാങ്കുകൾ ചുളുവിലയ്ക്കു വാങ്ങുകയായിരുന്നു. പല ബാങ്കുകളുടെയും വളർച്ചതന്നെ ഈ ഏറ്റെടുക്കലുകളിലൂടെയാണ് നടന്നത്. പക്ഷേ ഇത്തവണ “ശവംതീനി” കഴുകന്മാരാകാൻ വൻ ബാങ്കുകൾ താത്പര്യപ്പെട്ടില്ല. കഴിഞ്ഞയാഴ്ച തകർന്ന മൂന്ന് അമേരിക്കൻ ബാങ്കുകളുടെ വിൽപ്പന ഇനിയും നടന്നിട്ടില്ല.
അടുത്തയാഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതു പുതിയ പ്രശ്നങ്ങൾക്കു വഴി തുറക്കുമോ എന്ന് ആശങ്കയുണ്ട്. വ്യാഴാഴ്ച യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ അര ശതമാനം കൂട്ടിയിരുന്നു.
പാശ്ചാത്യ ബാങ്കുകൾക്കു വീണ്ടും ഇടിവ്
12:27 AM Mar 18, 2023 | Deepika.com