കാഠ്മണ്ഡു: നേപ്പാൾ വൈസ് പ്രസിഡന്റായി രാംസഹായ് പ്രസാദ് യാദവ് തെരഞ്ഞെടുക്കപ്പെട്ടു.
മാധേശ് പ്രവിശ്യയിൽനിന്നുള്ള നേതാവായ യാദവ് എട്ടുകക്ഷികൾ ചേർന്ന ഭരണമുന്നണിയുടെ സ്ഥാനാർഥിയായിരുന്നു. സിപിഎൻ-യുഎംഎൽ സ്ഥാനാർഥി അഷ്ടലക്ഷ്മി ശാക്യ, ജനമത് പാർട്ടിയിലെ മമത ഝാ എന്നിവരെയാണ് യാദവ് പരാജയപ്പെടുത്തിയത്.
അന്പത്തിരണ്ടുകാരനായ രാംസഹായ് യാദവ് ജനത സമാജ്ബാദി പാർട്ടി അംഗമാണ്. നേപ്പാളി കോൺഗ്രസ്, സിപിഎൻ-മാവോയിസ്റ്റ് സെന്റർ, സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ് തുടങ്ങിയ കക്ഷികളും യാദവിനെ പിന്തുണച്ചു. 184 ഫെഡറൽ അംഗങ്ങളുടെയും 329 പ്രവിശ്യ അംഗങ്ങളുടെയും പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. അഷ്ടലക്ഷ്മി ശാക്യയെ 104 ഫെഡറൽ അംഗങ്ങളും 169 പ്രവിശ്യാ അംഗങ്ങളും പിന്തുണച്ചു.
കാലാവധി പൂർത്തിയാക്കിയ നന്ദ ബഹാദൂറിനു പകരമാണ് രാംസഹായ് യാദവ് വൈസ് പ്രസിഡന്റാകുന്നത്. നേപ്പാളിന്റെ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. 1990ൽ നേപ്പാൾ സദ്ഭാവന പാർട്ടിയിലൂടെയാണ് രാംസഹായ് യാദവ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്.
2007ലെ ആദ്യ മാധേശ് പ്രക്ഷോഭത്തിൽ ഇദ്ദേഹം സജീവമായിരുന്നു. രാജ്യത്തിന്റെ തെക്കൻ മേഖലയായ തെരായിലാണു മാധേശി വിഭാഗമുള്ളത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യൻവംശജരാണ്.
രാം സഹായ് പ്രസാദ് യാദവ് നേപ്പാൾ വൈസ് പ്രസിഡന്റ്
12:27 AM Mar 18, 2023 | Deepika.com