ന്യൂയോർക്ക്: ഫേസ്ബുക്കിന്റെ മാതൃകന്പനിയായ മെറ്റ രണ്ടാംഘട്ട പിരിച്ചുവിടലിന്. ഇത്തവണ 10000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാവും. അമേരിക്കയിലെ രണ്ടു ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് ലോകം സാന്പത്തികമാന്ദ്യ ഭീതിയിലായിരിക്കുന്ന സമയത്ത് രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച ആദ്യത്തെ വലിയ ടെക് കന്പനിയാണ് മെറ്റ.
ബാങ്കുകളുടെ തകർച്ച വരാനിരിക്കുന്ന വ്യവസായ മേഖല കടുത്ത മുരടിപ്പിലേക്കാണ് നീങ്ങുന്നതെന്നും അക്കാരണത്താൽ സങ്കടകരമായ തീരുമാനങ്ങളെടുക്കാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്നും മെറ്റ അറിയിച്ചു.
വരും മാസങ്ങളിലും കന്പനി ചെലവു ചുരുക്കൽ പ്രവർത്തനങ്ങൾ തുടരുമെന്നും ചില പ്രോജക്ടുകൾ റദ്ദാക്കുമെന്നും നിയമനനിരക്ക് കുറയ്ക്കുമെന്നും മെറ്റാ സിഇഒ സക്കർബർഗ് വ്യക്തമാക്കി. പിരിച്ചുവിടൽ വാർത്ത പുറത്തുവന്നതിനെത്തുർന്ന് മെറ്റാ ഓഹരികളുടെ മൂല്യം ആറു ശതമാനത്തോളും ഉയർന്നു. കഴിഞ്ഞ നവംബറിൽ മെറ്റാ 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
10,000 തൊഴിലാളികളെക്കൂടി പിരിച്ചുവിടുന്നതിലൂടെയും മറ്റ് ചെലവുചുരുക്കൽ പദ്ധതികളിലൂടെയും മൂന്നു മുതൽ അഞ്ച് ബില്യണ്‍ ഡോളർ വരെ സാന്പത്തിക ലാഭമാണ് കന്പനി ലക്ഷ്യമിടുന്നത്. സാന്പത്തിക അസ്ഥിരത നിരവധി വർഷത്തേക്ക് തുടരുമെന്നും സിഇഒ മാർക്ക് സക്കർബർഗ് മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്കിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ; 10,000 പേർ പുറത്താകും
12:25 AM Mar 15, 2023 | Deepika.com