വി.ആർ. ഹരിപ്രസാദ്
കാർപെന്റേഴ്സിനെ കേട്ടാണ് ഞാൻ വളർന്നത്. ഇപ്പോഴിതാ, ഓസ്കറുമായി ഇവിടെ നിൽക്കുന്നു”- ഓസ്കർ വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സന്തോഷാതിരേകത്തോടെ കീരവാണി പറഞ്ഞ വാക്കുകൾ. ഏതു കാർപെന്റേഴ്സ് എന്നറിയാഞ്ഞിട്ടോ, യന്ത്രത്തർജമയെ ആശ്രയിച്ചതു മൂലമോ ആവാം, കീരവാണി കേട്ടുവളർന്ന സംഗീതം മരപ്പണിക്കാരുടെ തട്ടും മുട്ടുമാണെന്നു ചില ഓണ്ലൈൻ മാധ്യമങ്ങൾ വിലയിരുത്തിയത്.
അതേ ആശയവുമായി ചാനലുകളിൽ ചിലരുടെ പ്രതികരണങ്ങളും വന്നു. ആശാരിമാർ മികച്ച കലാകാരന്മാരാണ്, അവരുടെ തട്ടിലും മുട്ടിലും അനന്യമായ താളവുമുണ്ട്. എന്നാൽ കീരവാണി പറഞ്ഞ കാർപെന്റേഴ്സ് മരപ്പണിക്കാരല്ല- അറുപതുകളിലുടെ അവസാനം രൂപംകൊണ്ട് എഴുപതുകളിൽ തരംഗമായി മാറിയ അമേരിക്കൻ ബാൻഡാണ് കാർപെന്റേഴ്സ് എന്നറിയപ്പെട്ട ദി കാർപെന്റേഴ്സ്.
സഹോദരങ്ങളായ റിച്ചാർഡ് കാർപെന്ററും കാരെനും ചേർന്ന് രൂപീകരിച്ച ബാൻഡ് ഏതാണ്ട് ഒന്നര പതിറ്റാണ്ടുകാലം സജീവമായിരുന്നു. പത്ത് ആൽബങ്ങളും ഒട്ടേറെ സിംഗിളുകളും ടെലിവിഷനുവേണ്ടി പ്രത്യേക പരിപാടികളും അവർ ഒരുക്കി.
കണക്റ്റിക്കട്ടിൽ ജനിച്ച് കലിഫോർണിയയിലേക്കു ചേക്കേറി അവരിരുവരും ചേർന്ന് സൃഷ്ടിച്ച പാട്ടുകൾ വർഷങ്ങൾക്കിപ്പുറം ഓസ്കർ വേദിയിൽ ഒരിന്ത്യക്കാരൻ പരാമർശിക്കണമെങ്കിൽ അവയെത്രമാത്രം സുന്ദരമായിരുന്നു എന്നതിൽ സന്ദേഹമില്ല. റിച്ചാർഡ് പഠിച്ചത് പിയാനോയാണ്, കാരെന് ഡ്രംസും. അവൾക്ക് കോണ്ട്രാൾട്ടോ എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ലാസിക്കൽ ആലാപനശൈലിയുണ്ടായിരുന്നു.
റിച്ചാർഡിന് ഈണമൊരുക്കുന്നതിലും അറേഞ്ചിംഗിലുമായിരുന്നു വൈദഗ്ധ്യം. അതുവരെ കേൾക്കാത്ത ലളിതസുന്ദര സംഗീതം ലോകത്തിനു പകർന്നു ഇരുവരും. ഈസി ലിസണിംഗ് വിഭാഗത്തിലുള്ള പാട്ടുകളെന്നാണ് അവയെ വിശേഷിപ്പിക്കുക പതിവ്. ഹിറ്റ് ചാർട്ടുകളിലും ആൽബം വില്പനയിലും മുന്നിലായിരുന്നു ബാൻഡ്.
എഴുപതുകളിൽ കാർപെന്റർ ദ്വയം നിരന്തര സംഗീതയാത്രകൾ നടത്തി. പരിപാടികൾ വിജയംനേടുന്പോഴും അവർ വലിയ സമ്മർദത്തിന് അടിപ്പെടുകയായിരുന്നു. ഉറക്കുമരുന്നിന് അടിമയായ റിച്ചാർഡിന് ഒരുവർഷം വിശ്രമമെടുക്കേണ്ടിവന്നു.
അമിതമായി ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണ വൈകല്യമായ അനോറെക്സിയ മൂലം കാരെനും വിഷമാവസ്ഥയിലായി. തുടർന്നുണ്ടായ ഹൃദ്രോഗം മൂലം 1983ൽ കാരെൻ മരിക്കുകയും ചെയ്തു. എക്കാലത്തെയും മികച്ച ഗായികമാരിൽ ഒരാളായി കാരെൻ കാർപെന്ററെ റോളിംഗ് സ്റ്റോണ്സ് വിശേഷിപ്പിച്ചിട്ടുണ്ട്.
ജാക്സണും പോൾ മക്കാർട്ട്നിയും കീരവാണിയും
കീരവാണി പേരെടുത്തു വാഴ്ത്തിയ കാർപെന്റേഴ്സിന്റെ ആരാധകനായിരുന്നു സാക്ഷാൽ മൈക്കിൾ ജാക്സണും. തന്റെ തുടക്കകാലത്തെ ഏറ്റവും വലിയ പ്രചോദനം അവരായിരുന്നുവെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച സ്ത്രീസ്വരം എന്നാണ് കാരെന്റെ ശബ്ദത്തെ പോൾ മക്കാർട്ട്നി വിശേഷിപ്പിച്ചത്.
പുരസ്കാരം ഏറ്റുവാങ്ങിയശേഷം കാർപെന്റേഴ്സിന്റെ പ്രശസ്തമായ ടോപ് ഓഫ് ദ വേൾഡ് എന്ന ഗാനത്തിന് സ്വന്തം വരികളുണ്ടാക്കി പാടുകയും ചെയ്തു കീരവാണി. സന്തോഷലോകത്തിന്റെ നെറുകയിലായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയിൽ ഇന്നലെ
കാർപെന്റേഴ്സിനെ മരപ്പണിക്കാരായി കണക്കാക്കിയ മാധ്യമങ്ങളെക്കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ ഇന്നലത്തെ ചർച്ച. എഴുപതുകളിലെ ജനപ്രിയ ബാൻഡ് ഇവിടെ മലയാളികൾക്കിടയിൽ ഇന്നു പരിചിതമാകണമെന്നില്ല. പക്ഷേ, കീരവാണി പറഞ്ഞത് ആരെക്കുറിച്ചാണെന്നറിയാൻ ഒരു നിമിഷം മാറ്റിവയ്ക്കാനില്ലേ എന്നായിരുന്നു ചോദ്യം. ഈ വിവാദംകൊണ്ട് കാർപെന്റേഴ്സ് എന്ന ബാൻഡിനെക്കുറിച്ച് ആദ്യമായി കേട്ടു എന്ന തുറന്നു പറച്ചിലുമായി ഒട്ടേറെപ്പേർ രംഗത്തുവരികയും ചെയ്തു.
സംഗീത ബാൻഡുകളുടെ പേരുകൾ മുൻപിൻ നോക്കാതെ മലയാളത്തിലാക്കിയാൽ എത്രമാത്രം വിചിത്രമാകുമെന്ന ചിന്തയും ചിലർ പങ്കുവച്ചു.
കീരവാണി, ടോപ് ഓഫ് ദ വേൾഡ്! ഒരു കാർപെന്റേഴ്സ് കഥ
12:50 AM Mar 14, 2023 | Deepika.com