വാഷിംഗ്ണ് ഡിസി: സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ അമേരിക്കയിൽ ബാങ്കുകൂടി തകർന്നു. ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കാണ് ഫെഡറൽ പൂട്ടിയത്. ന്യൂയോർക്ക്, കണക്റ്റിക്കട്ട്, കലിഫോർണിയ, നെവാഡ, നോർത്ത് കരോളിന എന്നിവിടങ്ങളിലായി 40 ബ്രാഞ്ചുകളുള്ള ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വാണിജ്യ ബാങ്കാണ് സിഗ്നേച്ചർ ബാങ്ക്.
എസ്വിബി ഫിനാൻഷൽ ഗ്രൂപ്പിന്റെ സിലിക്കണ്‍ വാലി ബാങ്കിന്റെ തകർച്ച മറ്റ് വായ്പക്കാരിലേക്കും വ്യാപിച്ചതും ബാങ്ക് അക്കൗണ്ട് ഹോൾഡർമാരിൽ ഉണ്ടായിരിക്കുന്ന ആശങ്കയുമാണ് സിഗ്നേച്ചർ ബാങ്കിന്റെ തകർച്ചയിലേക്കു നയിച്ച പ്രധാനകാരണം.
അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം തകർന്ന സിലിക്കണ്‍ വാലി ബാങ്ക്. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് കോർപറേഷൻ ബാങ്കിന്റെ ആസ്തികൾ പിടിച്ചെടുത്തു. 2008ലെ സാന്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് എസ്വിബിയെ തകർത്തത്.
സിലിക്കണ്‍ വാലി ബാങ്കിന്റെ ഉടമകളായ എസ്വിബി ഫിനാൻഷൽ ഗ്രൂപ്പ്, ബുധനാഴ്ചയാണ് 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരിവിൽപന പ്രഖ്യാപിച്ചത്. അതുമുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കന്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു എസ്വിബി ഗ്രൂപ്പിന്റെ വിശദീകരണം.
എന്നാൽ, ബാങ്കിന്റെ ഓഹരി മൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്. സിലിക്കണ്‍ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ്വിബി ബാങ്കിന്റെ ഇടപാടുകാരിൽ ഏറെയും. ഇവർ ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും തകർച്ചയിലേക്ക് ബാങ്ക് എത്തുകയുമായിരുന്നു.
ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞു; നടപടിക്ക് ബൈഡൻ
സിലിക്കണ്‍ വാലി ബാങ്കിന്റെ തകർച്ചയ്ക്കു പിന്നാലെ സിഗ്നേച്ചർ ബാങ്ക്കൂടി തകർന്നത് ലോകമെങ്ങും ബാങ്കിംഗ് ഓഹരികൾ ഇടിയാൻ കാരണമായി. ഒരാഴ്ചക്കിടെ രണ്ടു ബാങ്കുകൾ തകർന്നതോടെ ആഗോള സാന്പത്തികരംഗം വീണ്ടും മാന്ദ്യഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരുന്നത് ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി.
‘ബാങ്കിംഗ് സംവിധാനം സുരക്ഷിതമാണെന്ന് അമേരിക്കക്കാർക്ക് ആത്മവിശ്വാസമുണ്ടാകും. അതിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല. നിക്ഷേപകർക്ക് ആവശ്യമുള്ളപ്പോൾ നിക്ഷേപങ്ങൾ ലഭിക്കും. ഇപ്പോഴുണ്ടായിരിക്കുന്നത് ഒരു താത്കാലിക പ്രതിഭാസമാണ്. നമ്മുടെ സാന്പത്തിക രംഗം ഇപ്പോഴും സുശക്തമാണ്. അത് അങ്ങനെതന്നെ തുടരും. അതിനാവശ്യമായ നടപടികളിലേക്ക് ഭരണകൂടം കടന്നുകഴിഞ്ഞു’- സിലിക്കണ്‍ വാലി ബാങ്കിന്റെ പരാജയത്തിനും രണ്ടാമത്തെ ബാങ്കിന്റെ ഫെഡറൽ ഏറ്റെടുക്കലിനും ശേഷം വൈറ്റ് ഹൗസിൽ നിന്നുള്ള ടെലിവിഷൻ ഷോയിൽ ബൈഡൻ പറഞ്ഞു.
11000 കോടി രൂപയുടെ ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്റെ വീഴ്ച ഒട്ടനവധി നിക്ഷേപകരെ ആശങ്കയിലാക്കി. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ബാങ്കിംഗ് ഇൻഷ്വറൻസ് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. രണ്ടു ബാങ്കുകളുടെ തകർച്ച ട്രഷറി മൂല്യത്തിലും വലിയ ഇടിവിനു കാരണമായത് ഭരണകൂടത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കൻ ബാങ്കിംഗ് സംവിധാനങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫെഡ് വിലയിരുത്തുന്നുണ്ടെങ്കിലും സൂചനകൾ ഒട്ടും അനുകൂലമല്ല.
കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ യുഎസ് ബാങ്കുകളുടെ മൂല്യം ഏഴു മുതൽ 12 ശതമാനം വരെയാണ് ഇടിഞ്ഞത്. 8000 കോടി ഡോളറിന്റെ വിപണിമൂല്യമാണ് 72 മണിക്കൂറിനകം നഷ്ടമായത്. ബാങ്കിംഗ് ഇൻഷ്വറൻസ് അധികൃതർ വ്യക്തമാക്കുന്നത് ബാങ്ക് ഈയാഴ്ചതന്നെ തുറക്കുമെന്നാണ്. അതുകൊണ്ട് പ്രതിസന്ധിയിൽ അയവു വരുമെന്നു കരുതാനാവില്ല. പ്രധാനപ്പെട്ട പ്രശ്നം പിന്നേയും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. 2.5 ലക്ഷം ഡോളർ വരെയുള്ള നിക്ഷേപം മാത്രമേ ഇടപാടുകാർക്ക് പിൻവലിക്കാൻ കഴിയൂ എന്നതാണത്. ബാക്കി തുകയ്ക്ക് തല്കാലം ഡെപ്പോസിറ്റ് രേഖ മാത്രമേ നൽകാൻ കഴിയൂവെന്നതാണ് അവരുടെ നിലപാട്.
എസ്വിബിയുടെ ബ്രിട്ടനിലെ ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തു
അമേരിക്കയിലെ തകർച്ചയ്ക്കു പിന്നാലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്എസ്ബിസി. അമേരിക്കയിലെ സിലിക്കണ്‍വാലി ബാങ്ക് അടച്ചുപൂട്ടിയതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഈ ഏറ്റെടുക്കൽ. സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടനിലെ ഇടപാടുകാർക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുമെന്ന് എച്ച്എസ്ബിസി അറിയിച്ചു. സിലിക്കണ്‍ വാലി ബാങ്കിനെ എച്ച്എസ്ബിസി ഏറ്റെടുത്തത് ഒരു പൗണ്ടിനാണെന്നാണ് (ഏകദേശം 99 രൂപ) പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മിക്ക സ്റ്റാർട്ടപ്പുകൾക്കും ധനസഹായം നൽകിയിരുന്ന ബാങ്ക് ഇടിഞ്ഞത് സ്റ്റാർട്ടപ്പ് സംരംഭകരെയും നിക്ഷേപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എച്ച്എസ്ബിസി യുകെ ശാഖ ഏറ്റെടുക്കാൻ തയാറായത്. ഇടപാടിലെ തങ്ങളുടെ താത്പര്യത്തെക്കുറിച്ചോ നേട്ടത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ എച്ച്എസ്ബിസി തയാറായിട്ടില്ല. ഏറ്റെടുക്കുന്നതോടെ യുകെയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ എല്ലാ നിക്ഷേപകരുടെ പണവും സുരക്ഷിതമാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചേക്കും.
എസ്വിബി ബാങ്കിന്റെ തകർച്ച യുകെയിലും പ്രതിസന്ധിയാകുമെന്ന് കരുതിയ നിക്ഷേപകർക്ക് ബാങ്കിനെ എച്ച്എസ്ബിസി ഏറ്റെടുത്തത് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തുന്നത്. എസ്വിബി ബാങ്കിൽ നിക്ഷേപിച്ച ഫണ്ട് നഷ്ടപ്പെട്ടാൽ ബിസിനസുകളുടെ നിലനില്പുതന്നെ അവതാളത്തിലാകുന്ന നിരവധി ടെക് കന്പനികൾ യുകെയിലുമുണ്ട്.
സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചർ ബാങ്കും തകർന്നു
11:54 PM Mar 13, 2023 | Deepika.com