ടെഹ്റാൻ: ഇറാനിലെ ഗേൾസ് സ്കൂൾ വിദ്യാർഥികൾ വിഷബാധയ്ക്കിരയാകുന്ന സംഭവത്തിൽ ആശങ്കയേറുന്നു. നവംബർ മുതൽ തൊള്ളായിരത്തിനടുത്ത് വിദ്യാർഥിനികൾക്കു വിഷബാധയേറ്റുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടികളുടെ സ്കൂളുകൾ പൂട്ടിക്കാൻവേണ്ടി ആരോ മനഃപൂർവം ചെയ്യുന്നതാണിതെന്നാണ് ഇറേനിയൻ സർക്കാർ വൃത്തങ്ങൾ പറയുന്നത്.
നവംബർ 30ന് ഖോം പ്രവിശ്യയിലെ സ്കൂളിലാണ് ആദ്യസംഭവം റിപ്പോർട്ട് ചെയ്യുന്നത്. 18 വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 14ന് ഖോമിലെ 13 സ്കൂളുകളിൽനിന്നായി നൂറിലധികം വിദ്യാർഥികൾക്കു വിഷബാധയേറ്റു. ചൊവ്വാഴ്ച ടെഹ്റാനിൽ 35 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഘുവായ വിഷമാണ് പ്രയോഗിക്കപ്പെട്ടതെന്നു സംശയിക്കുന്നു. തലചുറ്റലും ശ്വാസതടസവും ശരീരവേദനയുമാണ് പലർക്കും അനുഭവപ്പെട്ടത്. എല്ലാവരും ചികിത്സയിലൂടെ സുഖംപ്രാപിച്ചു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ നടക്കുന്ന വിഷബാധയ്ക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇറേനിയൻ അധികൃതർ പറയുന്നത്.
സർക്കാർ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും ശക്തമാണ്. വളരെയധികം അസ്വസ്ഥയുണ്ടാക്കുന്ന സംഭവമാണിതെന്നും, ഇറാൻ അന്വേഷണം നടത്തി ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടതു ചെയ്യണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഇറാനിൽ സ്കൂൾ വിദ്യാർഥിനികൾ വിഷബാധയ്ക്കിരയാകുന്നു
12:02 AM Mar 04, 2023 | Deepika.com