ന്യൂഡൽഹി: ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിലെ പ്രധാനവിഷയമായി ഉയർന്നത് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം. യാതൊരു പ്രകോപനവും ഒരു ന്യായീകരണവുമില്ലാതെ റഷ്യ യുദ്ധം നടത്തുകയാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഉച്ചകോടിയിൽ കുറ്റപ്പെടുത്തി. പാശ്ചാത്യരാജ്യങ്ങൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് തിരിച്ചടിച്ചു.
യുക്രെയ്ൻ അധിനിവേശത്തിനപ്പുറം സഖ്യരാജ്യങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന്, ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞെങ്കിലും ചർച്ച യുക്രെയ്ൻവിഷയത്തിൽ തട്ടിനിന്നു.
യുക്രെയ്ൻ വിഷയത്തിൽ ജി20 രാജ്യങ്ങൾക്കു വ്യത്യസ്ത അഭിപ്രായമുള്ളതിനാൽ ഉച്ചകോടിക്കുശേഷം വിദേശകാര്യമന്ത്രിമാരുടെ സംയുക്ത പ്രസ്താവന ഇറക്കിയില്ല. യോഗത്തിന്റെ ഉപസംഹാരവും പരിഗണനയിലുള്ള വിഷയങ്ങളുടെ പട്ടികയും പുറത്തിറക്കി.
യുക്രെയ്ൻ വിഷയത്തിലെ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ ചേർന്ന ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടിയും സംയുക്തപ്രസ്താവന ഇറക്കിയില്ല. യുക്രെയ്ൻ വിഷയത്തിൽ രാജ്യങ്ങൾക്ക് അഭിപ്രായവ്യത്യാസമുള്ളതിനാൽ സംയുക്തപ്രസ്താവന ഇറക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രശ്നങ്ങളൊന്നുമില്ലാതെ ശാന്തമായ മനസോടെ യോഗം ചേർന്നിരുന്നിങ്കിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടേനേ. പക്ഷേ, ഇവിടെ പ്രശ്നമുള്ളതിനാൽ അതു സാധിച്ചില്ലെന്ന് ജയശങ്കർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ യുഎസിന്റെ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങളും റഷ്യ-ചൈന സഖ്യവും തമ്മിൽ വൻ അഭിപ്രായവ്യത്യാസമുണ്ടെന്ന് നയതന്ത്രപ്രതിനിധികൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തോടെയാണ് ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം ആരംഭിച്ചത്. ആഗോള വെല്ലുവിളികളെ നേരിടുന്നതിനു ചർച്ചയിൽ സമവായമുണ്ടാകണമെന്നും ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ മൊത്തത്തിലുള്ള സഹകരണത്തെ ബാധിക്കരുതെന്നും യുക്രെയ്ൻ വിഷയം പരാമർശിക്കാതെ മോദി പറഞ്ഞു.
മഹാത്മഗാന്ധിയെയും ബുദ്ധനെയും പ്രസംഗത്തിൽ പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ നാഗരികതയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് എന്താണു നമ്മളെ വേർതിരിക്കുന്നത് എന്നതിലല്ല, എന്താണു യോജിപ്പിക്കുന്നത് എന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പറഞ്ഞു.
യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ ജർമൻ, ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ വിമർശിച്ചു. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതി ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാംഗ് ഉച്ചകോടിയിൽ അവതരിപ്പിച്ചു.
അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20.
ബ്ലിങ്കൺ-ലവ്റോവ് കൂടിക്കാഴ്ച
ന്യൂഡൽഹി: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവും ഉന്നതല കൂടിക്കാഴ്ച നടത്തി. ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കിടെ പത്തുമിനിറ്റ് ചർച്ച നടത്തി.
ഇരുവരും കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദമായ ചർച്ച നടന്നില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയുമായുള്ള ആണവ ഉടന്പടിയിൽനിന്നു കഴിഞ്ഞയാഴ്ച റഷ്യ പിൻമാറിയശേഷമുള്ള കൂടിക്കാഴ്ച കൂടിയായിരുന്നു ഇന്നലത്തേത്. അന്താരാഷ്ട്ര സമാധാനത്തിനും സാന്പത്തികസ്ഥിരതയ്ക്കും റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്നു ബ്ലിങ്കൺ അഭിപ്രായപ്പെട്ടു.
യുക്രെയ്നിൽ തട്ടി ജി20 ഉച്ചകോടി
02:09 AM Mar 03, 2023 | Deepika.com