കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡയുടെ സർക്കാരിനുള്ള പിന്തുണ കെപി. ശർമ ഒലിയുടെ പാർട്ടിയായ സിപിഎൻ-യുഎംഎൽ പിൻവലിച്ചു.
നേപ്പാൾ പാർലമെന്റിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഎൻ-യുഎംഎൽ പിന്തുണ പിൻവലിച്ചെങ്കിലും സർക്കാരിനു നിലവിൽ ഭീഷണിയില്ലെന്നാണു വിലയിരുത്തൽ. യുഎംഎൽ അംഗങ്ങളായ ഉപപ്രധാനമന്ത്രി ബിഷ്ണു പൗദ്യാൽ, വിദേശകാര്യ മന്ത്രി ബിമല റായി പൗദ്യാൽ എന്നിവർ ഇന്നലെ പ്രധാനമന്ത്രിക്കു രാജി സമർപ്പിച്ചു. എട്ട് യുഎംഎൽ മന്ത്രിമാരാണ് പ്രചണ്ഡ സർക്കാരിലുള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗദേലിനു പ്രചണ്ഡ പിന്തുണ പ്രഖ്യാപിച്ചതാണ്. ഒലിയുടെ പാർട്ടിയെ കടുത്ത തീരുമാനത്തിലെത്തിച്ചത്.
89 അംഗങ്ങളുള്ള നേപ്പാളി കോൺഗ്രസാണ് പാർലമെന്റിലെ വലിയ ഒറ്റക്കക്ഷി. പ്രചണ്ഡയുമായുള്ള സഖ്യം അവസാനിപ്പിച്ച ഒലിയുടെ പാർട്ടിക്ക് 79 അംഗങ്ങളുണ്ട്.
നേപ്പാളി കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാൽ സർക്കാരിനു ഭീഷണിയില്ല. മുൻ ടെലിവിഷൻ മാധ്യമപ്രവർത്തകൻ രവി ലാമിചാകനെ നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പ്രചണ്ഡസർക്കാരിനു പിന്തുണ തുടരാൻ തീരുമാനിച്ചു.
പ്രചണ്ഡ നയിക്കുന്ന സിപിഎൻ(മാവോയിസ്റ്റ് സെന്റർ) എന്ന പാർട്ടിക്ക് 32 അംഗങ്ങളാണുള്ളത്. സിപിഎൻ(മാവോയിസ്റ്റ് സെന്റർ), നേപ്പാളി കോൺഗ്രസ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി എന്നിവ ചേർന്നാൽ 141 പേരുടെ പിന്തുണയാകും.
നേപ്പാളി കോൺഗ്രസുമായി സഖ്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട പ്രചണ്ഡ, സർക്കാർ രൂപവത്കരണ സമയത്ത് മലക്കം മറിഞ്ഞ് ഒലിയുടെ പാർട്ടിയുമായി ചങ്ങാത്തത്തിലാകുകയായിരുന്നു.
നേപ്പാളിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഒലിയുടെ പാർട്ടി
12:57 AM Feb 28, 2023 | Deepika.com