ഗാസിയാൻടെപ്: തുർക്കിയിലും സിറിയയിലും വൻ നാശം വിതച്ച ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 11,000 കടന്നു. അന്പതിനായിരത്തിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ പല മടങ്ങ് ഉയരുമെന്നാണു വിലയിരുത്തൽ.
പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിനു വിഘാതം സൃഷ്ടിച്ചിരിക്കുകയാണെങ്കിലും ആയിരക്കണക്കിനു രക്ഷാപ്രവർത്തകർ, ഓരോ ജീവനും രക്ഷപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്നു. രണ്ടു ഡസനിലേറെ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരാണ് തുർക്കിയിലെ രക്ഷാസംഘത്തിനൊപ്പം പ്രവർത്തിക്കുന്നത്. ഇന്ത്യയിൽനിന്ന് എൻഡിആർഎഫിന്റെ മൂന്നാം സംഘം ഇന്നലെ രാത്രി തുർക്കിയിലെത്തി.
നേരത്തേ ഇവിടെയെത്തിയ രണ്ടു സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുവരികയാണ്. ഭൂകന്പത്തിനിടെ ബംഗളൂരു സ്വദേശിയെ കാണാതായി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കിയിലെത്തിയതായിരുന്നു ഇദ്ദേഹം. 10 ഇന്ത്യക്കാർ തുർക്കിയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതിഷേധം
രക്ഷാപ്രവർത്തനം മന്ദഗതിയിലായതിൽ തുർക്കിയിൽ പ്രതിഷേധമുയർന്നു. തുർക്കിയിലെ പ്രസിഡന്റ് എർദോഗൻ ഭൂകന്പം തകർത്ത പ്രദേശങ്ങൾ ഇന്നലെ സന്ദർശിച്ചു. ആദ്യദിനം രക്ഷാപ്രവർത്തനത്തിൽ പോരായ്മകളുണ്ടായെന്നും പിന്നീട് സ്ഥിതി മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തുർക്കിപൗരന്മാരെ തെരുവിൽ ഉപേക്ഷിക്കില്ലെന്ന് എർദോഗൻ കൂട്ടിച്ചേർത്തു. ഭൂകന്പമേഖലയിൽ 60,000 പേരെയാണു രക്ഷാപ്രവർത്തനത്തിനു തുർക്കി നിയോഗിച്ചിരിക്കുന്നത്.
അതിശൈത്യം
സിറിയയിൽ മൂവായിരത്തോളം പേർ മരിച്ചു. സർക്കാർ അധീന പ്രദേശത്തും വിമതരുടെ മേഖലയിലും ഒരേ പോലെ ദുരന്തമുണ്ടായി. ആഭ്യന്തരയുദ്ധവും ഒറ്റപ്പെട്ട നിലയിലുള്ള വിമതരുടെ മേഖലയും സിറിയയിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ഭൂകന്പത്തിൽനിന്നു രക്ഷപ്പെട്ടവർക്കു കാലാവസ്ഥയോടും വിശപ്പിനോടും പൊരുതേണ്ട അവസ്ഥയാണ്. താത്കാലിക ക്യാന്പുകളിലും മറ്റും കഴിയുന്നവർ അതിശൈത്യത്താൽ നരകിക്കുകയാണ്. ഭക്ഷണത്തിനും ക്ഷാമം നേരിടുന്നു. തങ്ങൾക്ക് ടെന്റുകളോ ഹീറ്റിംഗ് സ്റ്റൗവോ ഇല്ലെന്നും ഭൂകന്പത്തിൽനിന്നു രക്ഷപ്പെട്ട തങ്ങൾ തണുത്തു വിറങ്ങലിച്ചു മരിക്കുമെന്നും ഇവർ പറയുന്നു.
ദുരന്തമേഖലയിൽനിന്നു ജനങ്ങളെ രക്ഷപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്ന്, സിറിയയിലെ വിമതമേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന വൈറ്റ് ഹെൽമറ്റ്സ് സംഘം പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അനേകം കുടുംബങ്ങൾ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണെന്നു സംഘടന അറിയിച്ചു.
യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ അന്താരാഷ്ട്രസമൂഹത്തോടു സിറിയ സഹായം അഭ്യർഥിച്ചു. സിറിയയിലെ ഭൂകന്പപ്രദേശം അഞ്ച് അധികാരകേന്ദ്രങ്ങളാണു നിയന്ത്രിക്കുന്നത്. കുർദിഷ് സൈന്യം, ജിഹാദി സേന, സിറിയൻ സർക്കാർ, സിറിയൻ വിമതർ, തുർക്കിയുടെ പിന്തുണയുള്ള സിറിയൻ വിമതരും തുർക്കി സൈന്യവും എന്നിങ്ങനെയാണ് അഞ്ചു വിഭാഗങ്ങൾ.
ഭൂകന്പം: മരണം 11,000 കടന്നു
01:04 AM Feb 09, 2023 | Deepika.com