ഇസ്ലാമാബാദ്/ദുബായ്: മുൻ പാക്കിസ്ഥാൻ പട്ടാള ഭരണാധികാരി ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. 199ലെ കാർഗിൽ യുദ്ധകാലത്ത് പാക് പട്ടാള മേധാവിയായിരുന്ന മുഷറഫിന്റെ അന്ത്യം ദുബായിലായിരുന്നു. 2016 മുതൽ ദുബായിൽ കഴിയുകയായിരുന്ന മുഷറഫ് ദീർഘകാലമായി രോഗബാധിതനായിരുന്നു. മുഷറഫിന്റെ മൃതദേഹം പാക്കിസ്ഥാനിലെത്തിക്കും. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീൻ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്ഡോഡിസ് ബാധിതനായിരുന്നു. 2018ലാണ് മുഷറഫിന്റെ രോഗം സ്ഥിരീകരിച്ചത്.
1999 ഒക്ടോബറിൽ നവാസ് ഷരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. അന്നു മുതൽ 2001 വരെ പാക്കിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവ് പദവി വഹിച്ച അദ്ദേഹം 2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്റായിരുന്നു. സേഹ്ബയാണു ഭാര്യ. രണ്ടു മക്കളുണ്ട്.
1943ൽ ഡൽഹിയിൽ ഇടത്തരം കുടുംബത്തിലാണ് പർവേസ് മുഷറഫ് ജനിച്ചത്. 1947ലെ വിഭജനത്തെത്തുടർന്ന് മുഷറഫും കുടുംബവും പാക്കിസ്ഥാനിലേക്കു പോയി. 1949 മുതൽ 1956 വരെ മുഷറഫ് കുടുംബത്തോടൊപ്പം തുർക്കിയിലാണു കഴിഞ്ഞത്. പിതാവിന് അവിടെ ജോലിയുണ്ടായിരുന്നു.
1964ൽ സൈന്യത്തിൽ ചേർന്ന മുഷറഫ് 1965ൽ സെക്കൻഡ് ലഫ്റ്റനന്റായും 1971ൽ കമാൻഡോ ബറ്റാലിയൻ കമാൻഡറായും ഇന്ത്യക്കെതിരേ നടന്ന യുദ്ധങ്ങളിൽ പങ്കെടുത്തു. സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 1998ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫാണ് മുഷറഫിനെ സൈനിക മേധാവിയാക്കിയത്. അതേ ഷരീഫിനെ തൊട്ടടുത്ത വർഷം അട്ടിമറിച്ച് മുഷറഫ് അധികാരം പിടിച്ചെടുത്തു.
ഭീകരതയ്ക്കു പിന്തുണ നല്കിയെന്നതിന്റെ പേരിൽ നവാസ് ഷരീഫിനെ ജയിലിലാക്കി. പ്രസിഡന്റ് പദത്തിലെത്തിയശേഷമാണ് മുഷറഫ് ഇന്ത്യയുമായി സമാധാന ചർച്ചയ്ക്കു മുൻകൈയെടുത്തത്. 2001 ജൂലൈയിൽ ആഗ്രയിൽ നടന്ന ഇന്ത്യ-പാക് ഉച്ചകോടി ഏറെ പ്രതീക്ഷ നല്കിയെങ്കിലും ഫലംകണ്ടില്ല. 2005ലും 2009ലും ഇദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു.
2007ൽ മുൻ പ്രധാനമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമായ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതു മുഷറഫിനു വൻ തിരിച്ചടിയായി. 2007ൽ ജുഡീഷറിയുമായുള്ള ഏറ്റുമുട്ടൽ മുഷറഫിന്റെ ഭരണത്തിന് അന്ത്യം കുറിച്ചു. ചീഫ് ജസ്റ്റീസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരിയെ മുഷറഫ് പുറത്താക്കിയെങ്കിലും പിറ്റേന്ന് ചൗധരിയെ തിരിച്ചെടുത്തുകൊണ്ട് പാക് സുപ്രീംകോടതി ഉത്തരവിട്ടു.
2007 ഡിസംബറിൽ മുഷറഫ് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്ന് മുഷറഫിനെതിരേ പ്രതിപക്ഷപാർട്ടികൾ യോജിച്ചുനീങ്ങാൻ തീരുമാനിച്ചു. ദേശീയ അസംബ്ലിയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18നു മുഷറഫ് രാജിവച്ചു. തുടർന്നു ദുബായിലെത്തിയ മുഷറഫ് 2013ലാണു പാക്കിസ്ഥാനിൽ മടങ്ങിയെത്തിയത്.
ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തി. രാജ്യദ്രോഹക്കേസിൽ 2019 ഡിസംബറിൽ മുഷറഫിനെ പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. പിന്നീട് മേൽക്കോടതി അതു റദ്ദാക്കി. പ്രസിഡന്റ് പദവിയിലിരുന്ന ഏഴു വർഷത്തിനിടെ മൂന്നു വധശ്രമങ്ങൾ മുഷറഫിനു നേരേയുണ്ടായി.
പാക്കിസ്ഥാനിലെ മുൻ പട്ടാള ഏകാധിപതി ജനറൽ മുഷറഫ് അന്തരിച്ചു
01:13 AM Feb 06, 2023 | Deepika.com