ജൂബ: സുഡാനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബയിലെ ജോണ് ഗരാംഗ് മൈതാനത്തു നടന്ന വിശുദ്ധ കുർബാന മധ്യേയാണ് മാർപാപ്പയുടെ ആഹ്വാനമുണ്ടായത്. തിന്മയെ തിന്മകൊണ്ടു നേരിടാതെ ചരിത്രത്തെ തിരുത്താൻ നിർണായക സംഭാവന ചെയ്യണമെന്നു മാർപാപ്പ പറഞ്ഞു. പ്രതികാരത്തിനു പകരം പ്രാർഥനയുടെയും പരസ്നേഹത്തിന്റെയും ആയുധങ്ങൾ എടുക്കണം.
യേശുവിന്റെ നാമത്തിൽ, വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും ആയുധങ്ങൾ താഴെവയ്ക്കുക. സ്നേഹത്തിന്റെ ദൈവമായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഞാൻ ഇവിടെ നിങ്ങളോടൊപ്പമായിരിക്കുന്നത്. കുരിശിലൂടെയാണു യേശു സമാധാനം കൈവരിച്ചത്. നിങ്ങൾക്കുവേണ്ടി, നിങ്ങളുടെ രാജ്യത്തെ അനേകർക്കുവേണ്ടിയാണു യേശു കുരിശുമരണം വരിച്ചത്-മാർപാപ്പ കൂട്ടിച്ചേർത്തു.
ഒരു ലക്ഷത്തിലധികം വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പ്രസിഡന്റ് സാൽവ കിയർ മയാർഡിറ്റും അഞ്ചു വൈസ് പ്രസിഡന്റുമാരും പത്തു സ്റ്റേറ്റ് ഗവർണർമാരും പ്രമുഖ നേതാക്കളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ജൂബയിലെ ജനസംഖ്യയിൽ അഞ്ചിലൊന്നു പേർ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു.
സുഡാന്റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന ജോണ് ഗരാംഗിന്റെ പേരിലുള്ള മൈതാനത്താണു മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചത്. 2011ൽ സൗത്ത് സുഡാൻ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുന്പാണ് ജോണ് ഗരാംഗ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. സൗത്ത് സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ നാലു ലക്ഷം പേരാണു കൊല്ലപ്പെട്ടത്. മൂന്നു വർഷം മുന്പു രാജ്യത്തു സമാധാന കരാർ നിലവിൽ വന്നെങ്കിലും വിവിധ ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.
കോംഗോ, സൗത്ത് സുഡാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ മാർപാപ്പ ഇന്നലെ രാത്രി പത്തോടെ റോമിലെത്തി.
തിന്മയെ തിന്മകൊണ്ടല്ല നേരിടേണ്ടത്: മാർപാപ്പ
12:13 AM Feb 06, 2023 | Deepika.com