തിരുവനന്തപുരം: കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി പദ്ധതിക്ക് 200 കോടി വകയിരുത്തി. 3000 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതിയുടെ നടത്തിപ്പിനായി കെഎസ്ഐഡിസിയും കിൻഫ്രയും ഉൾപ്പെടുന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾസ് രൂപീകരിക്കും.
പദ്ധതിക്കായി ഏകദേശം 2000 ഏക്കർ ഭൂമി കിൻഫ്ര കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1000 ഏക്കർ പ്ലാൻ ഫണ്ട് ഉപയോഗിച്ചും ബാക്കി 1000 ഏക്കർ സ്ഥലം കിഫ്ബി ഫണ്ട് ഉപയോഗിച്ചും ഏറ്റെടുക്കും. എംഎസ്എംഇകൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു സ്ഥിരം സംവിധാനമായി കാക്കനാട്ട് അന്താരാഷ്ട്ര നിലവാരത്തോടെയുള്ള എക്സിബിഷൻ സെന്റർ സ്ഥാപിക്കും. ടെക്സ്റ്റൈയിൽസ് മേഖല ഉൾപ്പെടെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലുള്ള പ്രോജക്ടുകളുടെ അനുബന്ധ പ്രവൃത്തികൾക്കും പുതിയ പദ്ധതികൾക്കുമായി 266.90 കോടി വകയിരുത്തി. ധാതു മേഖലയുടെ വിവിധ വികസന പദ്ധതികൾക്കായി 6.05 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവര സാങ്കേതിക വിദ്യാ മേഖലയ്ക്കായി 559 കോടിയും സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 127.37 കോടിയും അനുവദിച്ചു. സ്റ്റേറ്റ് ഡേറ്റാ സെന്ററിനായി 53 കോടിയും ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കായി 46.60 കോടിയും ടെക്നോപാർക്ക് തിരുവനന്തപുരത്തിന് 26.60 കോടി , കൊച്ചി ഇൻഫോപാർക്കിന് 35.75 കോടി , കോഴിക്കോട് സൈബർ പാർക്കിന് 12.83 കോടി എന്നിങ്ങനെയും തുക അനുവദിച്ചു.
കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ( കെ-ഫോണ്)പദ്ധതിക്ക് 100 കോടിയാണ് ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾക്ക് എന്ന കണക്കിൽ 70000 കുടംബങ്ങൾക്ക് കെ ഫോണ് പദ്ധതിക്ക് കീഴിൽ സൗജന്യ ഗാർഹിക ഇന്റർനെറ്റ് കണക്ഷൻ നല്കുന്നതിന് രണ്ടു കോടി അനുവദിച്ചു. കേരളാ സ്പെയ്സ് പാർക്കിന് (കെ-സ്പെയ്സ്) പദ്ധതിക്ക് 71.84 കോടിയും കേരളാ സ്റ്റാർട്ടപ്പ് മിഷന് 90.52 കോടിയും വകയിരുത്തി.
കൊച്ചി- പാലക്കാട് വ്യാവസായിക ഇടനാഴി പദ്ധതിക്ക് 200 കോടി
04:44 AM Feb 04, 2023 | Deepika.com