കിൻഷാസ: ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനായി പ്രയത്നിക്കാൻ ഫ്രാൻസിസ് മാർപാപ്പ കോംഗോയിലെ യുവാക്കളോട് ആഹ്വാനം ചെയ്തു. അഴിമതിയിൽനിന്നു മാറി നിൽക്കണമെന്നും തലസ്ഥാനമായ കിൻഷാസയിലെ രക്തസാക്ഷി മൈതാനത്ത് തടിച്ചുകൂടിയ യുവാക്കളോട് മാർപാപ്പ പറഞ്ഞു. 80,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം ബുധനാഴ്ച രാത്രി കൊണ്ടുതന്നെ നിറഞ്ഞു കവിഞ്ഞു. സഭയ്ക്കും രാജ്യത്തിനും മികച്ച ഭാവി സൃഷ്ടിക്കാൻ മാർപാപ്പ യുവാക്കളോട് ആഹ്വാനം ചെയ്തു.
ഇറ്റാലിയൻ ഭാഷയിലുള്ള മാർപാപ്പയുടെ പ്രസംഗം ദ്വിഭാഷി കോംഗോയിലെ ഒൗദ്യോഗിക ഭാഷയായ ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തി. യുഎൻ കണക്കു പ്രകാരം ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ജനസംഖ്യയിൽ 60 ശതമാനം പേരും ഇരുപതു വയസിൽ താഴെയാണ്. രാജ്യത്തിന്റെ ജനസംഖ്യയിൽ 50 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.
കോംഗോയിൽ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികരുമായി മാർപാപ്പ വ്യഴാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച കിൻഷാസ വിമാനത്താവള പരിസരത്ത് മാർപാപ്പ നടത്തിയ ദിവ്യബലിയിൽ പത്തുലക്ഷത്തിലേറെ പേർ പങ്കെടുത്തു.
പ്രകൃതി വിഭവങ്ങളാൽ സന്പന്നമായ കിഴക്കൻ കോംഗോയിലെ കലാപത്തിന്റെ ഇരകളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. മനുഷ്യരാശിക്കു മൊത്തം അപമാനമായ അക്രമങ്ങൾ നടത്തിയവരുടെ മനസ് ദൈവം മാറ്റുമെന്നും മാർപാപ്പ പറഞ്ഞു. കോംഗോ സന്ദർശനം പൂർത്തിയാക്കി മാർപാപ്പ വൈകുന്നേരം ദക്ഷിണ സുഡാനിലേക്ക് പോയി. ഞായറാഴ്ച ഫ്രാൻസിസ് പാപ്പ റോമിലേക്കു മടങ്ങും.
ശോഭനഭാവി സൃഷ്ടിക്കുക: ഫ്രാൻസിസ് മാർപാപ്പ
03:07 AM Feb 03, 2023 | Deepika.com