പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിൽ അതീവസുരക്ഷാ മേഖലയിലുള്ള മോസ്കിലുണ്ടായ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് 17 പേരെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. സ്ഫോടനത്തിൽ 97 പോലീസുകാർ ഉൾപ്പെടെ 101 പേരാണു കൊല്ലപ്പെട്ടത്.
സ്ഫോടനത്തിനു പിന്നാലെ ഭീകരസംഘടനകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു വ്യക്തമാക്കിയ സൈനികമേധാവി ജനറൽ അസിം മുനീർ, ഭീകരഭീഷണി തുടച്ചുമാറ്റാൻ സൈന്യത്തിനു നിർദേശം നൽകി. ഇതിനു പിന്നാലെയാണു വ്യാപക അറസ്റ്റുണ്ടായത്. പെഷവാറിലെ പോലീസ് ലൈനിനു സമീപത്താണ് അറസ്റ്റുകൾ നടന്നതെന്നാണു സൂചന. അറസ്റ്റിലായവരെ ചോദ്യംചെയ്തുവരികയാണ്.
താലിബാൻ ചാവേറാണു തിങ്കളാഴ്ച മോസ്കിൽ പ്രാർഥന നടക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് ആക്രമണത്തിന്റെ തീവ്രത രൂക്ഷമാക്കി.
താലിബാന്റെ പാക്കിസ്ഥാനിലെ വിഭാഗമായ തെഹ്രീക് ഇ താലിബാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ കമാൻഡർ ഉമർ ഖാലിദ് ഖുറസാനി കൊല്ലപ്പെട്ടതിനുള്ള പ്രതികാരമാണ് ആക്രമണമെന്നാണു സംഘടനയുടെ വാദം.
സർബ് ഇ അസ്ബ് രീതിയുള്ള ഓപ്പറേഷനാണു ഭീകരർക്കെതിരേ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അറിയിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് 12,600 കോടി ഡോളറിന്റെ സാന്പത്തികനഷ്ടമുണ്ടായി.
സൈനികരുൾപ്പെടെ 83,000 ജീവനുകൾ നഷ്ടപ്പെട്ടു. എന്നിട്ടും ഭീകരതയ്ക്കെതിരായ പാക്കിസ്ഥാന്റെ പോരാട്ടത്തെ ലോകം അംഗീകരിക്കുന്നില്ല. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താലിബാനുമായി ചർച്ച നടത്തുന്നുണ്ടെന്നും ഖവാജ ആരോപിച്ചു.
2014ൽ പെഷവാറിൽ നിരവധി കുട്ടികളുൾപ്പെടെ 150 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിനുശേഷമാണ് സർബ് ഇ അസ്ബ് ഓപ്പറേഷൻ ആരംഭിക്കുന്നത്. ഇതിന്റെ തുടർച്ചയായി നിരവധി ഭീകരരെ വധിക്കുകയും പിടികൂടുകയും ചെയ്തു.
പെഷവാർ സ്ഫോടനം: ഭീകരഭീഷണി തുടച്ചുനീക്കുമെന്നു സൈനിക മേധാവി
01:05 AM Feb 02, 2023 | Deepika.com