ബ്രസൽസ്: യൂറോപ്യൻ പാർലമെന്റിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന് ഖത്തറും മൊറോക്കോയും കൈക്കൂലി നൽകിയെന്ന കേസിൽ രണ്ട് എംപിമാർകൂടി സംശയനിഴലിലായി.
ഈ രണ്ടു രാജ്യങ്ങളിൽനിന്നും മാർക്ക് തരബെല്ല (ബൽജിയം), ആന്ദ്രെയാ കൊസൊലീനോ (ഇറ്റലി) എന്നീ എംപിമാർ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയെന്നാണ് ആരോപണം.
ഇവരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയാനും കേസന്വേഷണം ആരംഭിക്കാനും പാർലമെന്റിന്റെ നിയമകാര്യ കമ്മിറ്റി അംഗീകാരം നൽകി. ഇവർ രണ്ടുപേരും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്. രണ്ടുപേരും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അവരെ പാർട്ടിയിൽനിന്നു പുറത്താക്കിയിരിക്കുകയാണ്.
കൈക്കൂലി കേസിലെ മുഖ്യപ്രതിയായ ഫ്രാൻചെസ്കോ ജോർജി കൊസൊലീനോയ്ക്കുവേണ്ടി ജോലിചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ കേസ് ഉത്ഭവിച്ചപ്പോൾതന്നെ തരബെല്ല സംശയനിഴലിലായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസുകൾ അന്ന് പോലീസ് റെയ്ഡ് ചെയ്തിരുന്നു.
ജോർജിയുടെ ഭാര്യയായ പാർലമെന്റിന്റെ മുൻ വൈസ് പ്രസിഡന്റ് ഏവാ കൈലിയും മറ്റു രണ്ടു സഹായികളും ഇപ്പോൾ ജയിലിലാണുള്ളത്. കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ഇവരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. പതിനഞ്ചുലക്ഷം യൂറോയാണ് ഇവരുടെപക്കൽനിന്നു പോലീസ് പിടിച്ചെടുത്തത്.
ഖത്തർഗേറ്റ്: കൂടുതൽ എംപിമാർ സംശയനിഴലിൽ
12:44 AM Feb 01, 2023 | Deepika.com