ന്യൂഡൽഹി: നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥയായി തുടരുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് ചൈനയുടെ സന്പദ്വ്യവസ്ഥയെ പിന്നാക്കം വലിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തുന്ന സാഹചര്യത്തിൽ ചൈനയിലെ വളർച്ച 2023ൽ 5.2 ശതമാനമായി ഉയരുമെന്നും എന്നാൽ, 2024ൽ 4.5 ശതമാനമായി കുറയുമെന്നുമാണ് ഐഎംഎഫ് വിലയിരുത്തുന്നത്.
2023ലെ ആഗോള വളർച്ചയെ നിയന്ത്രിക്കുക ചൈനയും ഇന്ത്യയും ചേർന്നായിരിക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച ഞങ്ങളുടെ വളർച്ചാ പ്രവചനങ്ങൾ കഴിഞ്ഞ ഒക്ടോബറിലേതിൽനിന്നു വലിയ മാറ്റം കാണിക്കുന്നില്ല. ഈ സാന്പത്തിക വർഷത്തിൽ ഇന്ത്യക്ക് 6.8 ശതമാനം വളർച്ചയുണ്ട്.
അത് മിക്കവാറും മാർച്ച് വരെ നീണ്ടുനിൽക്കും. തുടർന്ന് 2023 സാന്പത്തിക വർഷത്തിൽ 6.1 ശതമാനമായി കുറയുമെന്നാണ് ഞങ്ങൾ കണക്കുകൂട്ടുന്നതെന്നും ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറിഒലിവിയർ ഗൗറിഞ്ചാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏഷ്യൻ സന്പദ് വ്യവസ്ഥയുടെ വളർച്ച 4.3 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി ഉയർന്നതായും ഐഎംഎഫ് പറയുന്നു. അതേസമയം വികസിത സന്പദ്വ്യവസ്ഥകൾ 2.7 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായും 1.4 ശതമാനമായും കുറയുമെന്നാണ് ഐഎംഎഫ് നിരീക്ഷിക്കുന്നത്.
പലിശ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത സാന്പത്തിക വർഷത്തിൽ യുഎസിലെ വളർച്ച 1.4 ശതമാനമായി കുറയും. യുക്രെയ്നിലെ യുദ്ധം, ഊർജപ്രതിസന്ധികൾ, കടുപ്പിക്കുന്ന ധനനയം എന്നിവയ്ക്കിടയിൽ യൂറോ ഏരിയ നിലവിലെ സാന്പത്തിക വർഷത്തിൽ 3.5 ശതമാനത്തിൽനിന്ന് ഈ വർഷം 0.7 ശതമാനമായി കുറയുമെന്നും ഐഎംഎഫ് പുറത്തിറക്കിയ പ്രവചനത്തിലുണ്ട്.
ഇന്ത്യ അതിവേഗം വളരുന്ന സന്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്
12:43 AM Feb 01, 2023 | Deepika.com