ഇസ്ലാമാബാദ്: പാക്കിസ്ഥാൻനഗരമായ പെഷവാറിലെ മോസ്കിൽ പാക്കിസ്ഥാനി താലിബാന്റെ ചാവേർ ആക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടു. അതീവ സുരക്ഷയുള്ള പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ആക്രമണം.
നൂറ്റന്‍പതിലേറെ പേർക്കു പരിക്കേറ്റു. മരിച്ചവരിലും പരിക്കേറ്റവരിലും ഏറെപ്പേർ പോലീസുകാരാണ്. ഉഗ്രസ്ഫോടനത്തിൽ മോസ്കിന്റെ ഒരു ഭാഗം തകർന്നുവീണു. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്.
മോസ്കിന്റെ മുൻനിരയിൽ ഇരിക്കുകയായിരുന്ന ചാവേർ സ്വയം സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനസമയത്ത് മോസ്കിൽ മുന്നൂറിനും നാനൂറിനും ഇടയിൽ പോലീസുകാർ ഉണ്ടായിരുന്നുവെന്നു പെഷവാർ സിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു.
സ്ഫോടനത്തെത്തുടർന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ സുരക്ഷ ശക്തമാക്കി.
ആക്രമണത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു. പ്രധാനമന്ത്രിയും സൈനിക മേധാവി ജനറൽ അസിം മുനീറും പെഷവാറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെയും ഇരുവരും സന്ദർശിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനി താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ(ടിടിപി) ഏറ്റെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ തന്റെ സഹോദരൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണു പെഷവാർ മോസ്കിലെ ചാവേർ ആക്രമണമെന്നു പാക്കിസ്ഥാനി താലിബാൻ കമാൻഡർ ഉമർ ഖാലിദ് ഖുറാസാനി പറഞ്ഞു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ് പെഷവാർ നഗരം. കഴിഞ്ഞ വർഷം മാർച്ചിൽ പെഷവാറിലെ ഷിയാ മോസ്കിലുണ്ടായ സ്ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു.
അൽ ഖ്വയ്ദയുമായി ബന്ധമുള്ള പാക്കിസ്ഥാനി താലിബാൻ പാക്കിസ്ഥാനിൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2014ൽ ഈ ഭീകരസംഘടന പെഷവാറിലെ ആർമി പബ്ലിക് സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 131 വിദ്യാർഥികളടക്കം 150 പേർ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെ മോസ്കിൽ താലിബാൻ ചാവേറാക്രമണം; 48 പേർ കൊല്ലപ്പെട്ടു
12:47 AM Jan 31, 2023 | Deepika.com