തിരുവനന്തപുരം: കേരളത്തെയും കോവളത്തെയും ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ കോവളത്തെ ലീലാ റാവിസ് ഹോട്ടൽ അൻപതിന്റെ നിറവിൽ. 1972ൽ കേന്ദ്ര ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തനമാരംഭിച്ച ഹോട്ടൽ അശോകയാണ് ഇന്ന് ലീല റാവിസ് കോവളമായി തല ഉയർത്തി നിൽക്കുന്നത്.
കോവളത്തെ ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ തലസ്ഥാനത്തെ ആദ്യ സമുദ്രതീര പഞ്ചനക്ഷത്ര ഹോട്ടൽ വഹിച്ച പങ്ക് വലുതാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് സുവർണ ജൂബിലിയോടനുബന്ധിച്ച് നിലവിൽ ഹോട്ടലിന്റെ ഉടമസ്ഥരായ ആർപി ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കായി ഒരു കോടി രൂപയുടെ ഉപരിപഠന സ്കോളർഷിപ്പ് നൽകുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. കോവളത്ത് നിന്നുള്ള വിദ്യാർഥികൾക്കാകും പ്രഥമ പരിഗണന. 1000 വിദ്യാർഥികൾക്ക് 10,000 രൂപ വീതമാണ് സ്കോളർഷിപ്പ്. ഇതിൽ 70 ശതമാനം പെണ്‍കുട്ടികൾക്കായിരിക്കും.
കോവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നൽകുന്ന പദ്ധതികൾ കോവളത്ത് നടപ്പിലാക്കുമെന്നും ഡോ.രവി പിള്ള പറഞ്ഞു. അന്തർദേശീയ ദേശീയ പ്രാദേശിക തലത്തിൽ കോവളത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിലാകും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ.
സുവർണ ജൂബിലി നിറവിൽ കോവളം ലീല റാവിസ്
12:47 AM Jan 31, 2023 | Deepika.com