ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ റെയ്ഡിൽ ഒന്പതു പലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേൽക്കാരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്കു പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച കിഴക്കൻ ജറുസലേമിലെ സിനഗോഗിൽ പലസ്തീനി യുവാവ് നടത്തിയ വെടിവയ്പിലാണ് ഏഴ് ഇസ്രേലികൾ മരിച്ചത്. മൂന്നുപേർക്കു പരിക്കേറ്റു.
മണിക്കൂറുകൾക്കകം ഇന്നലെ ജറുസലേമിലെ ഓൾഡ് സിറ്റിക്കു സമീപം പതിമൂന്നു വയസുള്ള പലസ്തീൻ ബാലൻ നടത്തിയ വെടിവയ്പിൽ രണ്ട് ഇസ്രേലികൾക്കുകൂടി പരിക്കേറ്റു. ഇരു സംഭവങ്ങളും ഭീകരാക്രമണമാണെന്ന് ഇസ്രേലി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം കിഴക്കൻ ജറുസലേമിലെ നവെ യാക്കോവ് മേഖലയിലുള്ള സിനഗോഗിൽ സാബത്ത് ആരംഭപ്രാർഥയ്ക്കുശേഷം പുറത്തിറങ്ങിയവരാണ് വെടിവയ്പിനിരയായത്. കിഴക്കൻ ജറുസലേം സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് കാറിലെത്തി ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചുകൊന്നു.
അടുത്ത വർഷങ്ങളിൽ ഇസ്രയേലിനു നേർക്കുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാസി ജർമനിയിൽ യഹൂദർ കൂട്ടക്കൊല ചെയ്യപ്പെട്ടതിന്റെ വാർഷികാനുസ്മരണദിനത്തിലാണ് സിനഗോഗ് ആക്രമണമുണ്ടായതെന്ന പ്രത്യേകതയുണ്ട്.
ഇന്നലെ ജറുസലേമിലെ പഴയനഗരത്തിനു പുറത്ത് സിൽവാൻ മേഖലയിലാണ് പതിമൂന്നുകാരൻ വെടിവയ്പു നടത്തിയത്. വെടി വയ് പിൽ അച്ഛനും മകന്റും പരി ക്കേറ്റു. അക്രമിയെ കീഴടക്കിയെന്നാണ് പോലീസ് അറിയിച്ചത്. ഈ ബാലനും കിഴക്കൻ ജറുസേലം സ്വദേശിയാണ്. സിനഗോഗിലുണ്ടായ അക്രമത്തെ അമേരിക്കയും ബ്രിട്ടനും അപലപിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. നെതന്യാഹു സംഭവസ്ഥലം സന്ദർശിക്കുകയുണ്ടായി.
വ്യാഴാഴ്ച ഇസ്രേലി സേന വെസ്റ്റ് ബാങ്കിൽ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇസ്രയേലും പലസ്തീനും തമ്മിൽ സംഘർഷസാധ്യത വർധിച്ചിരിക്കുകയാണ്. ജെനിൻ അഭയാർഥി ക്യാന്പിൽ റെയ്ഡ് നടത്തിയത് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രയേൽ പറയുന്നു.
മരിച്ച ഒന്പതു പേരിൽ രണ്ടുപേർക്ക് തീവ്രവാദ ബന്ധമില്ല. റെയ്ഡിനു പിന്നാലെ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണവും ഇതിനു മറുപടിയായി ഗാസയിൽ ഇസ്രേലി വ്യോമാക്രമണവും നടക്കുന്നു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം അഭ്യർഥിച്ചു. സിനഗോഗ് ആക്രമണത്തെ പലസ്തീൻ തീവ്രവാദ സംഘടനകൾ പ്രശംസിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികൾ റാലി നടത്തിയും മധുരം വിതരണം ചെയ്തും ആഘോഷിച്ചു.
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായി
01:40 AM Jan 29, 2023 | Deepika.com