പാരീസ്: സ്പെയിനിലും ജർമനിയിലുമുണ്ടായ കത്തിയാക്രമണങ്ങളിൽ മൂന്നു മരണം. ഫ്രാൻസിലെ മൂന്നു പള്ളികൾ കത്തിക്കാൻ നാലു പ്രാവശ്യം ശ്രമമുണ്ടായി.ജർമനിയിലെ കീൽ-ഹാംബർഗ് പാതയിലെ തീവണ്ടിയിൽ നടന്ന കത്തിയാക്രമണത്തിൽ 17 വയസുകാരിയും 19 വയസുകാരനുമാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു സംഭവം. രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ പ്രതി മറ്റ് അഞ്ചുപേരെ മുറിവേല്പിച്ചു.അവരിൽ രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മറ്റുയാത്രികർ അക്രമിയെ പിടികൂടി അടുത്ത സ്റ്റേഷനായ ബ്രോക്ക്സ്റ്റെറ്റിൽവച്ച് പോലീസിൽ ഏല്പിക്കുകയായിരുന്നു.
ഇതിനിടെ സ്വയം കുത്തിപ്പരിക്കേല്പിച്ച പ്രതി ഇപ്പോൾ ചികിത്സയിലാണ്. 2014 മുതൽ ജർമനിയിൽ അഭയാർഥിയായി താമസിക്കുന്ന 33 കാരനായ ഒരു പലസ്തീൻ സ്വദേശിയാണ് പ്രതി. നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾ 19നാണ് ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത്.
അന്നുതന്നെ തെക്കൻ സ്പെയിനിലെ അൾജെസിറാസ് പട്ടണത്തിലുണ്ടായ മറ്റൊരു സംഭവത്തിൽ മൊറോക്കോ സ്വദേശി ഇരുപത്തഞ്ചുകാരനായ ഒരഭയാർഥി ദേവാലയ ശുശ്രൂഷിയെ കുത്തിക്കൊല്ലുകയും വൈദികനെ മാരകമായി പരിക്കേല്പിക്കുകയും ചെയ്തു.
മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് സെന്റ് ഇസിദോർ പള്ളിയിൽ കയറിയ അക്രമി കുർബാനയ്ക്കെത്തിയ വിശ്വാസികളോട് അയാളുടെ മതത്തിൽ ചേരാൻ വിളിച്ചുപറയുകയായിരുന്നു. അയാളെ തടയാൻ ചെന്ന ശുശ്രൂഷിയെയും വൈദികനെയും ആക്രമിച്ച അയാൾ പുറത്തിറങ്ങി മറ്റൊരു പള്ളിയിലെത്തിയാണ് അവിടത്തെ ശുശ്രൂഷിയെ കുത്തിക്കൊന്നത്. ആളുകൾ അക്രമിയെ കീഴ്പ്പെടുത്തി പോലീസിലേല്പിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ പാരീസിലെ മൂന്നു പള്ളികൾ അഗ്നിക്കിരയാക്കാൻ നിഗൂഢശ്രമങ്ങളുണ്ടായി. 25നു പാരീസിലെ സെന്റ് ലോറൻസ് പള്ളി വാതിൽക്കൽ ആളിപ്പടർന്ന തീ കുർബാനയ്ക്കു വന്ന വിശ്വാസികളാണു കെടുത്തിയത്.
17നും 22നും പാരീസിലെ ഫാത്തിമാമാതാ പള്ളിയിൽ തീവയ്പുണ്ടായി. 18ന് പാരീസിലെതന്നെ സെന്റ് മാർട്ടിൻ പള്ളിയിലും തീപിടിത്തമുണ്ടായി. പാരീസിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരേ നടക്കുന്ന തീപിടിത്തപരന്പര മേലിൽ ആവർത്തിക്കുകയില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞതായി ല് പരീസിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സ്പെയിനിലും ജർമനിയിലും കത്തിയാക്രമണം; മൂന്നു മരണം
02:00 AM Jan 28, 2023 | Deepika.com