ചെന്നൈ: ഇന്ത്യൻ നിർമിത പുതിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഭറോസ് (BharOS- ഭാരത് ഒാപ്പറേറ്റിംഗ് സിസ്റ്റം) കേന്ദ്ര കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ ന്യൂഡൽഹിയിൽ ഒൗദ്യോഗികമായി ടെസ്റ്റ് ചെയ്തു.
ഐഐടി മദ്രാസാണ് തദ്ദേശനിർമിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഭറോസിനു പിന്നിലുള്ളത്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അതീവ പ്രാധാന്യം നൽകിയിരിക്കുന്നു.
ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആൻഡ്രോയിഡും സ്മാർട്ഫോണിൽ പ്രവർത്തിക്കുന്ന ശൈലിയിൽ തന്നെയാകും ഭറോസിന്റെയും പ്രവർത്തനം. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ഇൻകുബേറ്റ് ചെയ്ത ജാൻഡ്കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ജാൻഡ്കോപ്സ്) ആണ് ഭറോസ് വികസിപ്പിച്ചെടുത്തത്.
വാണിജ്യപരമായ ഓഫ് ദി ഷെൽഫ് ഹാൻഡ്സെറ്റുകളിൽ ഈ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കർശനമായ സ്വകാര്യതയും സുരക്ഷാ ആവശ്യകതകളും ഉള്ളതും മൊബൈലുകളിലെ നിയന്ത്രിത ആപ്പുകളിൽ രഹസ്യാത്മക ആശയവിനിമയങ്ങൾ ആവശ്യമുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായ സ്ഥാപനങ്ങൾക്കാണ് നിലവിൽ ഭറോസ് സേവനങ്ങൾ നൽകുന്നത്.
പുതിയ ഒഎസ് വികസിപ്പിച്ചവരെ മന്ത്രി അഭിനന്ദിച്ചു. ‘ശക്തവും തദ്ദേശീയവും സ്വയം ആശ്രയിക്കാവുന്നതുമായ ഈ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രധാന ഗുണഭോക്താവ് രാജ്യത്തെ പാവപ്പെട്ട ജനങ്ങളായിരിക്കും. ഡാറ്റാ സ്വകാര്യതയിലേക്കുള്ള വിജയകരമായ ചുവടുവയ്പ്പാണ് ’ഭറോസ്’ എന്നും മന്ത്രി പ്രധാൻ പറഞ്ഞു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു.
സ്മാർട്ഫോണുകളിൽ വിദേശ ഒഎസുകളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഭറോസിനൊപ്പം ഡിഫോൾട്ട് മൊബൈൽ ആപ്ലിക്കേഷനുകൾ ഒന്നും ഉണ്ടാകില്ല. എന്നാൽ, ഉപയോഗിക്കുന്നയാൾക്ക് വേണമെങ്കിൽ ഓരോ ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാം. വിശ്വാസ്യതയുള്ള ആപ്ലിക്കേഷനുകൾ മാത്രം ഡൗണ്‍ലോഡ് ചെയ്യാൻ ഇതിലൂടെ ഉപഭോക്താവിന് സാധിക്കും.
ഇന്ത്യൻ നിർമിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഭറോസ് ടെസ്റ്റ് ചെയ്തു
01:07 AM Jan 25, 2023 | Deepika.com