അങ്കാറ: സ്വീഡന്റെ നാറ്റോ പ്രവേശനശ്രമങ്ങൾക്കു തുർക്കി പിന്തുണ നല്കുമെന്നു കരുതേണ്ടെന്ന് പ്രസിഡന്റ് എർദോഗൻ. സ്വീഡനിൽ പ്രതിഷേധക്കാർ എർദോഗന്റെ കോലം തൂക്കിലേറ്റിയതും ഖുറാൻ കത്തിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. തുർക്കിയെ നാണംകെടുത്തിയവർക്കു തുർക്കിയുടെ ആനുകൂല്യം പ്രതീക്ഷിക്കാനാവില്ലെന്ന് എർദോഗൻ വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏത്രയും വേഗം പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിൽ അംഗത്വം നേടിയെടുക്കാനുള്ള സ്വീഡന്റെ ശ്രമങ്ങൾക്കു വലിയ തിരിച്ചടിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ ടർക്കിഷ് എംബസിക്കു മുന്നിൽ എർദോഗന്റെ കോലം തൂക്കിലേറ്റിയത് കുർദ് വംശജരാണ്. പിന്നീട് മറ്റൊരു സംഭവത്തിൽ തീവ്ര വലതുപക്ഷ ഡാനിഷ് പാർട്ടിക്കാർ ഖുറാൻ കത്തിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾക്ക് അനുമതി നല്കിയിരുന്നെങ്കിലും ഖുറാൻ കത്തിച്ചത് അംഗീകരിക്കാനാവില്ലെന്നാണു സ്വീഡൻ പ്രതികരിച്ചത്.
നാറ്റോയിൽ അംഗമായ ഏക മുസ്ലിം രാജ്യമാണ് തുർക്കി. നാറ്റോയുടെ നിയമാവലി പ്രകാരം ഒരംഗരാജ്യത്തിന്റെ എതിർപ്പു മതി മറ്റുള്ളവരുടെ അപേക്ഷ തള്ളാൻ.
സ്വീഡൻ കുർദ് തീവ്രവാദികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് തുർക്കി നേരത്തേ എതിർപ്പുന്നയിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ നടപടി എടുക്കാമെന്ന് സ്വീഡൻ ഉറപ്പു കൊടുത്തതിനെത്തുടർന്നാണ് തുർക്കി അയഞ്ഞത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വീഡിഷ് പ്രതിരോധമന്ത്രി പാൽ ജോൺസന്റെ സന്ദർശനം റദ്ദാക്കിയതായി തുർക്കി പ്രതിരോധമന്ത്രി ഹുലൂസി അകാർ അറിയിച്ചു.
സ്വീഡനൊപ്പം ഫിൻലൻഡും നാറ്റോ അംഗത്വത്തിനു ശ്രമിക്കുന്നുണ്ട്. സ്വീഡന്റെ കാര്യത്തിൽ തുർക്കി ഇടഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ഒറ്റയ്ക്കു മുന്നോട്ടു പോകുന്നതു പരിഗണിക്കുമെന്ന് ഫിന്നിഷ് വിദേശകാര്യമന്ത്രി പേക്ക ഹാവിസ്റ്റോ അറിയിച്ചു.
എർദോഗന് എതിർപ്പ്; സ്വീഡന്റെ നാറ്റോ പ്രവേശനം അനിശ്ചിതത്വത്തിൽ
01:07 AM Jan 25, 2023 | Deepika.com