ബ്രസൽസ്: പ്രപഞ്ചോല്പത്തിയെ സംബന്ധിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഫാ. ജോർജ് ലെമേത്രുമായി 1964ൽ നടത്തിയതും നഷ്ടപ്പെട്ടെന്നു കരുതിയതുമായ ഇന്റർവ്യൂവിന്റെ പൂർണരൂപം കണ്ടെത്തിയതായി ബെൽജിയൻ ടിവി ചാനലായ വിആർടി അറിയിച്ചു.
മഹാവിസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചുള്ള ഈ ഇന്റർവ്യൂവിന്റെ അല്പഭാഗം മാത്രമേ നിലവിലുള്ളൂ എന്നായിരുന്നു പണ്ഡിതലോകത്തിന്റെ ധാരണ. 20 മിനിറ്റ് ദൈർഘ്യമുള്ള ഇന്റർവ്യൂ ലൈബ്രറിയിൽ തെറ്റായി ചേർത്തതുകൊണ്ടാണു ശ്രദ്ധിക്കപ്പെടാതെ പോയത്. 1920കളിലാണ് ലുവയിൻ കത്തോലിക്കാ സർവകലാശാലയിലും തുടർന്ന് കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലും (വാഷിംഗ്ടൺ) അധ്യാപകനായിരുന്ന ലെമേത്ര് വിസ്ഫോടനസിദ്ധാന്തം അവതരിപ്പിച്ചത്. ഈ സിദ്ധാന്തമനുസരിച്ച് ഏതാണ്ട് 14 ബില്യൺ വർഷങ്ങൾക്കു മുന്പാണു പ്രപഞ്ചോല്പത്തി.
ഒരു സൂപ്പർ അണുവിലാണ് പ്രപഞ്ചത്തിന്റെ തുടക്കും. അതു സ്ഫോടനത്തിനു വിധേയമാകുകയും തത്ഫലമായി ഇന്നും പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രപഞ്ചം അചഞ്ചലവും സ്ഥിരവുമാണെന്ന ധാരണ നിലവിലിരുന്ന ഒരു കാലഘട്ടത്തിലാണ് ലെമേത്ര് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്തുകൊണ്ടാണ് പല ശാസ്ത്രജ്ഞരും അചല പ്രപഞ്ചത്തിൽ വിശ്വസിക്കുന്നതെന്ന് ഇന്റർവ്യൂവിൽ ലെമേത്ര് അദ്ഭുതപ്പെടുന്നുണ്ട്. മഹാവിസ്ഫോടനം (ബിഗ് ബാംങ്) എന്ന വാക്ക് സിദ്ധാന്തത്തെ പരിഹസിക്കാനാണ് ആദ്യം ഉപയോഗിച്ചിരുന്നത്. 1965ൽ, ലെമേത്രിന്റെ മരണത്തിന് ഒരു വർഷംമുന്പാണ് മഹാവിസ്ഫോടനം ശാസ്ത്രലോകത്തിനു കുറെയെങ്കിലും സ്വീകാര്യമായത്.
കഴിഞ്ഞ ഡിസംബർ 31നാണ് ഇന്റർവ്യൂ കണ്ടെത്തിയ കാര്യം പുറംലോകം അറിഞ്ഞത്. ജനുവരി 17ന് ഇന്റർവ്യൂ പ്രസിദ്ധീകൃതമായി. ലെമേത്ര് നൊബേൽ സമ്മാനാർഹനായില്ലെങ്കിലും ഭൗതികശാസ്ത്രത്തിലെ ഹബ്ബിൾസ് ലോയുടെ പേര് ഹബ്ബിൾ-ലെമേത്ര് എന്ന് 2018ൽ പരിഷ്കരിക്കുകയുണ്ടായി. ഗാലക്സികളുടെ വികാസത്തെ സംബന്ധിച്ച സിദ്ധാന്തമാണ് ഹബ്ബിൾ-ലെമേത്ര് ലോ എന്നറിയപ്പെടുന്നത്.
ലെമേത്ര്: നഷ്ടപ്പെട്ടെന്നു കരുതിയ ഇന്റർവ്യൂ കണ്ടെത്തി
11:23 PM Jan 22, 2023 | Deepika.com