വാഷിംഗ്ടണ്‍: ഗൂഗിൾ തങ്ങളുടെ 12000 തൊഴിലാളികളെക്കൂടി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. യുഎസിലെ ഇത്തരത്തിലുള്ള എല്ലാ ജീവനക്കാർക്കും പിരിച്ചുവിടൽ സംബന്ധിച്ച് ഇമെയിൽ അയച്ചു. മറ്റ് രാജ്യങ്ങളിൽ, നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. പ്രാദേശിക നിയമങ്ങൾക്കനുസരിച്ചാവും മറ്റു രാജ്യങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടുക.
“എനിക്ക് പങ്കിടാൻ ബുദ്ധിമുട്ടുള്ള ചില വാർത്തകളുണ്ട്. ഞങ്ങളുടെ തൊഴിലാളികളിൽ ഏകദേശം 12,000 പേരെ കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.’’ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. ബാധിക്കപ്പെട്ട തൊഴിലാളികൾക്ക് 2022 ബോണസ് ലഭിക്കുമെന്ന് ഗൂഗിൾ സിഇഒ അറിയിച്ചു.
“ഞങ്ങൾക്ക് കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ടിവന്നിരിക്കുന്നു. അതിൽ ഞാൻ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങൾ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാൽ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു’’. അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ജീവനക്കാരുമായി ഗൂഗിൾ ടൗണ്‍ ഹാൾ സംഘടിപ്പിക്കുമെന്നും പിച്ചൈ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ പിരിച്ചുവിടുന്ന ജീവനക്കാർക്ക് നോട്ടീസ് പീരിയഡിലെ (രണ്ടു മാസം) ശന്പളം ലഭിക്കും. കൂടാതെ ഒരു പിരിച്ചുവിടൽ പാക്കേജ് നടപ്പിലാക്കും. അതിനനുസരിച്ച് നാലു മാസത്തെ ശന്പളം നഷ്ടപരിഹാരമായി നൽകും. ഇതിനു പുറമെ 2022 ബോണസുകളും ബാക്കിയുള്ള അവധിക്കാല സമയവും 6 മാസത്തെ ആരോഗ്യ സംരക്ഷണം, ജോലി പ്ലേസ്മെന്റ് സേവനങ്ങൾ, പുതിയ ജോലി കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവയും നൽകുമെന്ന് കന്പനി പ്രഖ്യാപിച്ചു. യുഎസിന് പുറത്തുള്ള ഗൂഗിൾ തൊഴിലാളികൾക്ക് അവരുടെ കരാറുകളും പ്രാദേശിക മാർഗനിർദേശങ്ങളും അനുസരിച്ച് വേർപിരിയൽ പാക്കേജ് ലഭിക്കും.
മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഗൂഗിളിന്റെ പ്രഖ്യാപനം. മെറ്റാ, ട്വിറ്റർ, ആമസോണ്‍, ബൈജൂസ് തുടങ്ങിയ ടെക് കന്പനികളും ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇവർക്കു പുറമെ എച്ച്പി, അഡോബ്, സെയിൽസ്ഫോഴ്സ് എന്നിവ ഉൾപ്പെടുന്നു. മറുവശത്ത്, സ്വിഗ്ഗി, ഡണ്‍സോ തുടങ്ങിയ നിരവധി ഇന്ത്യൻ ടെക് സ്ഥാപനങ്ങൾ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടു. സ്വിഗ്ഗി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ 380 ജീവനക്കാരെ പിരിച്ചുവിട്ടതായി അറിയിച്ചു. കോവിഡ് തരംഗത്തിൽ മിക്ക ടെക് കന്പനികളും വൻലാഭത്തിലേക്കു കുതിച്ചു. ആളുകളെല്ലാം വീട്ടിൽത്തന്നെ കഴിഞ്ഞു കൂടിയതായിരുന്നു കാരണം. എതാണ്ട് എല്ലാ കന്പനികളും വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കുകയും ചെയ്തതും ടെക് കന്പനികളുടെ ലാഭത്തിൽ വൻകുതിച്ചു ചാട്ടത്തിനു വഴിവെച്ചു. ഇത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഈ കന്പനികളെ പ്രേരിപ്പിച്ചു. എന്നാൽ, കോവിഡ് മാറിയതോടെ ജനങ്ങൾ കൂടുതലായി ഉപയോഗിച്ചിരുന്ന ടെക് സർവീസുകൾ ഉപേക്ഷിക്കുകയും ചെലവുകുറഞ്ഞ മാർഗങ്ങൾ തേടിപ്പോവുകയും ചെയ്തതോടെ കന്പനികളുടെ ലാഭത്തിൽ വൻ കുറവിനു കാരണമായി. കോവിഡിനു ശേഷം ജനങ്ങൾ തങ്ങളുടെ ജീവിതനിലവാരം താഴ്ത്തുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധം ലോക സാന്പത്തിക ക്രമത്തെ പ്രതികൂലമായി ബാധിച്ചു. ഈ കാരണങ്ങളാണ് വൻകിട കന്പനികളെ കൂട്ടപ്പിരിച്ചുവിടലിനു നിർബന്ധിതരാക്കിയത്.
ഗൂഗിൾ 12000 തൊഴിലാളികളെക്കൂടി പിരിച്ചുവിടും
01:14 AM Jan 21, 2023 | Deepika.com