വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ ഫെബ്രുവരി ഏഴിനകം സ്ഥാനമൊഴിയുമെന്നു പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജസിൻഡയുടെ ലേബർപാർട്ടി ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന സൂചനകൾക്കിടെയാണിത്. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനായി ലേബർ എംപിമാർ ഞായറാഴ്ച വോട്ടെടുപ്പു നടത്തും.
42 വയസുള്ള ജസിൻഡ, കോവിഡ് പ്രതിസന്ധി സമർഥമായി നേരിട്ടതിലടക്കം മികച്ച ഭരണാധികാരിയെന്നു പേരുകേട്ടയാളാണ്. അതേസമയം, ആഗോളതലത്തിൽ പ്രസിദ്ധിയാർജിച്ചെങ്കിലും ന്യൂസിലൻഡിൽ അടുത്തകാലത്ത് അവരുടെ ജനപ്രീതി ഇടിഞ്ഞുവെന്നാണ് അഭിപ്രായസർവേകൾ വ്യക്തമാക്കുന്നത്.
2017ലാണ് ജസിൻഡ പ്രധാനമന്ത്രിയാകുന്നത്. അന്ന് 37 വയസുമാത്രമുണ്ടായിരുന്ന അവർ അധികാരത്തിലേറുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതയെന്ന ലോകറിക്കാർഡ് കുറിച്ചു. ബേനസീർ ഭൂട്ടോയ്ക്കുശേഷം അധികാരത്തിലിരിക്കേ കുഞ്ഞിനു ജന്മം നല്കുന്ന ഭരണാധികാരിയെന്ന റിക്കാർഡ് തൊട്ടടുത്ത വർഷം സ്ഥാപിച്ചു. 2020ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻവിജയത്തോടെ അധികാരം നിലനിർത്തി.
ന്യൂസിലൻഡിൽ ജീവിതച്ചെലവു കൂടിയതും കുറ്റകൃത്യങ്ങൾ വർധിച്ചതും കോവിഡ് നിയന്ത്രണങ്ങൾ മൂലം സർക്കാരിനു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മുഴുവനായി പൂർത്തിയാക്കാൻ കഴിയാതിരുന്നതുമാണു രണ്ടാം ടേമിൽ ജസിൻഡയുടെ ജനപ്രീതി കുറച്ചത്.
അതേസമയം, ന്യൂസിലൻഡിനെ നയിക്കാൻ തന്റെ പക്കൽ ഇനിയൊന്നുമില്ലെന്നും അഞ്ചര വർഷത്തെ ഭരണത്തിൽ സംതൃപ്തിയുണ്ടെന്നും ജസിൻഡ പറഞ്ഞു.
ജസിൻഡ ആർഡേൺ സ്ഥാനമൊഴിയുന്നു
11:48 PM Jan 19, 2023 | Deepika.com