കിൻഷാസ: കോംഗോയിൽ വിമത പോരാളികൾ രണ്ടു ഗ്രാമങ്ങൾ ആക്രമിച്ച് 131 പേരെ വധിച്ചു. നവംബർ 29, 30 തീയതികളിലായിരുന്നു സംഭവം. യുഎൻ ദൗത്യസേനയും യുഎൻ മനുഷ്യാവകാശ ഓഫീസും നടത്തിയ അന്വേഷണത്തിലാണ്, എം23 എന്ന വിമത സംഘടന നടത്തിയ ക്രൂരത പുറത്തുവന്നത്.
കിഷിഷെ, ബാംബോ ഗ്രാമങ്ങളിലെ ആശുപത്രിയിലും പള്ളിയിലും ആക്രമണം നടന്നു. 102 പുരുഷന്മാർ, 17 വനിതകൾ, 12 കുട്ടികൾ എന്നിവരാണു കൊല്ലപ്പെട്ടത്. എട്ടു പേർക്കു പരിക്കേറ്റു. 60 പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി. കുറഞ്ഞത് 22 വനിതകളും അഞ്ചു പെൺകുട്ടികളും മാനഭംഗത്തിനിരയായി എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വാതിൽ പൊളിച്ച് വീട്ടിൽ കടന്ന അക്രമികൾ കൊള്ളയും തീവയ്പും നടത്തി.
കോംഗോ പട്ടാളവും വിമത രും മാസങ്ങളായി പോരാട്ടത്തിലാണ്. റുവാണ്ട, യുഗാണ്ട അതിർത്തികളോടു ചേർന്ന ഒട്ടേറെ പ്രദേശങ്ങൾ വിമതർ പിടിച്ചെടുത്തിട്ടുണ്ട്.
കോംഗോയിൽ വിമതർ 131 ഗ്രാമീണരെ വധിച്ചു
10:31 PM Dec 09, 2022 | Deepika.com