ബെയ്ജിംഗ്: വിവാദമായ സീറോ കോവിഡ് നയത്തിൽ വലിയ ഇളവുകൾ അനുവദിച്ച് ചൈനീസ് സർക്കാർ. ഒരാഴ്ച മുന്പ് അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളാണു സർക്കാരിന്റെ മനസുമാറ്റിയത്. മൂന്നുവർഷം നിലനിന്ന കർശന കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായതിൽ ചൈനീസ് ജനത സോഷ്യൽ മീഡിയയിൽ ആഹ്ലാദപ്രകടനം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
രോഗബാധിതരോ, അവരുമായി സന്പർക്കമുണ്ടായവരോ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു മാറണമെന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. രോഗലക്ഷണം ഇല്ലെങ്കിലോ, ഗൗരവമല്ലെങ്കിലോ ഇനി വീടുകളിൽത്തന്നെ ക്വാറന്റീനിൽ കഴിയാം. ഇനി പലകാര്യങ്ങൾക്കും കോവിഡ് പരിശോധനാഫലം നിർബന്ധമല്ല. രാജ്യത്തുടനീളം സഞ്ചാരസ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്.
ലോകം മുഴുവൻ കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴും ചൈന കർശന നിയന്ത്രണങ്ങൾ തുടർന്നതു ജനങ്ങളിൽ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷാംഗ്ഹായിലെ തെരുവിൽ പ്രകടനം നടത്തിയവർ പ്രസിഡന്റ് ഷി ചിൻപിംഗിനും കമ്യൂണിസ്റ്റ് പാർട്ടിക്കുമെതിരേ മുദ്രാവാക്യം മുഴക്കി. പാർട്ടിക്കും പ്രസിഡന്റിനുമെതിരേ വാ തുറക്കാൻ ഭയപ്പെടുന്ന ചൈനയിൽ ഇതു വേറിട്ട കാഴ്ചയായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ജനങ്ങൾക്കുള്ള അമർഷം മനസിലാക്കാൻ ചൈനീസ് സർക്കാർ തയാറായിരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ നടപടികളിൽനിന്നു വ്യക്തമാകുന്നത്.
സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുമുണ്ട്. പോലീസുകാർ ജനങ്ങളെ വലിച്ചിഴച്ചു ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകുന്ന വീഡിയോകൾ കഴിഞ്ഞ മൂന്നുവർഷവും സാധാരണ കാഴ്ചയായിരുന്നുവെന്നാണു പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പ്രതിഷേധം ഫലിച്ചു; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നല്കി ചൈന
01:15 AM Dec 08, 2022 | Deepika.com