ബെർലിൻ: ജർമനിയിൽ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ പദ്ധതിയിട്ട 25 പേർ അറസ്റ്റിലായി. 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ മൂവായിരത്തോളം പോലീസുകാർ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്.
സിറ്റിസൺസ് ഓഫ് റൈക്ക്, ക്യുഅനോൻ സംഘടനാംഗങ്ങളായ ഇവർ പാർലമെന്റ് ആക്രമിച്ച് ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഹൈന്റിക് പതിമൂന്നാമൻ രാജകുമാരൻ എന്നൊരാളാണ് ഇവർക്കു നേതൃത്വം നല്കിയത്. 1871ലെ രണ്ടാം റൈക്ക് (രണ്ടാം സാമ്രാജ്യം) പുനഃസ്ഥാപിക്കാമെന്ന മോഹത്തിലായിരുന്നു ഇവർ. അന്പതോളം പേർ സംഘത്തിലുണ്ടെന്നാണ് അനുമാനം.
കഴിഞ്ഞവർഷം നവംബറിൽ അട്ടിമറിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഏപ്രിലിൽ ആരോഗ്യമന്ത്രി കാൾ ലൂട്ടർബാക്കിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണു രഹസ്യസംഘത്തെക്കുറിച്ചു വിവരം ലഭിക്കുന്നത്.
വിദേശകാര്യം, ആരോഗ്യം, നിയമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ഭരണം നടത്താനുള്ള വിപുല പദ്ധതിയാണ് സംഘം തയാറാക്കിയത്. കൊലപാതകങ്ങളിലൂടെയും അക്രമത്തിലൂടെയും ലക്ഷ്യം സാധിക്കാനായിരുന്നു നീക്കം.
അറസ്റ്റിലായവരിൽ രണ്ടുപേരെ ഓസ്ട്രിയയിൽനിന്നും ഇറ്റലിയിൽനിന്നുമാണു പിടികൂടിയത്.
സർക്കാരിനെ അട്ടിമറിക്കാൻ പദ്ധതി; ജർമനിയിൻ 25 പേർ അറസ്റ്റിൽ
01:15 AM Dec 08, 2022 | Deepika.com