ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ അർധസൈനികനെ കൊലപ്പെടുത്തിയെന്നു കണ്ടെത്തിയ അഞ്ചു പേർക്ക് ഇറേനിയൻ കോടതി വധശിക്ഷ വിധിച്ചു. മൂന്നു കുട്ടികളും ഒരു വനിതയും അടക്കം 11 പേർക്ക് ദീർഘകാല ജയിൽവാസവും വിധിച്ചിട്ടുണ്ട്.
പ്രക്ഷോഭം നേരിടാൻ വിന്യസിക്കപ്പെട്ട ബാസിജ് അർധസൈനിക വിഭാഗത്തിൽ അംഗമായ അജാമിയാൻ(27) നവംബർ ആദ്യം കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. ഇദ്ദേഹത്തെ പ്രക്ഷോഭകാരികൾ നഗ്നനാക്കി വലിച്ചിഴച്ച് മർദിച്ചും കത്തിക്കു കുത്തിയും കല്ലെറിഞ്ഞും കൊന്നുവെന്നാണ് കേസ്. ഇതോടെ, പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ എണ്ണം 11 ആയി.
ഹിജാബ് നിയമം ലംഘിച്ചു എന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതോടെയാണ് ഇറാനിലുടനീളം പ്രക്ഷോഭം പടർന്നത്. അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത്.
ഇതിനിടെ, ‘ഗഷ്ത് ഇ ഇർഷാദ്’ എന്ന് ഔദ്യോഗിക പേരുള്ള മതകാര്യ പോലീസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഇറേനിയൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ ഞായറാഴ്ച പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇറേനിയൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രക്ഷോഭത്തിനിടെ കൊലപാതകം; ഇറാനിൽ അഞ്ചു പേർക്ക് വധശിക്ഷ
10:32 PM Dec 06, 2022 | Deepika.com