പാരീസ്: വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപി യർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഞായറാഴ്ച ഫ്രാൻസിലായിരുന്നു അന്ത്യം.
സിറ്റി ഓഫ് ജോയ്, ഫ്രീഡം അറ്റ് മിഡ്നൈറ്റ് തുടങ്ങിയ പ്രശസ്ത കൃതികളുടെ കർത്താവാണ്. 2008ൽ പദ്മഭൂഷണ്‍ നല്കി ഇന്ത്യ ആദരിച്ച ഡൊമിനിക് ലാപിയർ എക്കാലവും ഇന്ത്യയെ ഹൃദയത്തിലേറ്റിയ എഴുത്തുകാരനാണ്. ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ റോയൽറ്റി ഇന്ത്യയിലെ കുഷ്ഠരോഗികൾക്കും ക്ഷയരോഗികൾക്കുമാണു ലാപിയർ ചെലവഴിച്ചത്. തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസത്തിനും ഇദ്ദേഹം സഹായം നല്‍കിവരുന്നുണ്ട്. ഇന്ത്യയോട് അങ്ങേയറ്റം അഭിനിവേശം പ്രകടിപ്പിച്ചിരുന്ന ലാപിയർ നിരവധി തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിലും എത്തിയിരുന്നു.
1985ൽ പുറത്തിറങ്ങിയ "സിറ്റി ഓഫ് ജോയ്’ആണ് ലാപിയറുടെ ഏറ്റവും വിഖ്യാത ഗ്രന്ഥം. ഈ പുസ്തകത്തിന്റെ 50 ലക്ഷത്തിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്. കോൽക്കത്തയിലെ ദരിദ്രജനങ്ങളുടെ ജീവിതം പ്രമേയമായ പുസ്തകം സിനിമയായി. റോളൻഡ് ജോഫെ ആയിരുന്നു സംവിധായകൻ. പാട്രിക് സ്വേയ്സ് മുഖ്യവേഷത്തിലെത്തിയ സിനിമയിൽ റിക്ഷക്കാരനായി അഭിനയിച്ചതു പ്രശസ്ത നടൻ ഓംപുരിയായിരുന്നു.
"ലോകത്തിനു വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു പാഠം 'എന്നാണു സിറ്റി ഓഫ് ജോയ് എന്ന മഹത്തായ ഗ്രന്ഥത്തെ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിച്ചത്.
1931 ജൂലൈ 30നു ഫ്രാൻസിലെ ഷാ തെലായിയോനിലാണു ലാപിയർ ജനിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അവലംബിച്ച്, അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസുമായി ചേർന്നാണ് ഇദ്ദേഹം ഫ്രീഡം അറ്റ് മിഡ്നൈറ്റ് (സ്വാതന്ത്ര്യം അർധരാത്രിയിൽ) എന്ന പുസ്തകം രചിച്ചത്. ഈസ് പാരീസ് ബേണിംഗ്?, ഓ ജറുസലെം, മൗണ്ട് ബാറ്റണ്‍ ആൻഡ് ദി പാർട്ടീഷൻ ഓഫ് ഇന്ത്യ, എ ഡോളർ ഫോർ എ തൗസന്റ് മൈൽസ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ സോവ്യറ്റ് യൂണിയൻ തുടങ്ങിയ പുസ്തകങ്ങളും ഏറെ പ്രശസ്തമാണ്.
ഭോപ്പാൽ വാതകദുരന്തത്തെക്കുറിച്ച് എഴുതിയ ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ എന്ന ഗ്രന്ഥവും ശ്രദ്ധേയമാണ്.
ഇന്ത്യയെ ഹൃദയത്തിലേറ്റിയ ഡൊമിനിക് ലാപിയർ വിടവാങ്ങി
01:40 AM Dec 06, 2022 | Deepika.com