വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നുള്ള എണ്ണയ്ക്കു വിലപരിധി നിശ്ചയിച്ച് പാശ്ചാത്യശക്തികൾ. ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 60 ഡോളറിൽ താഴെവച്ചു വാങ്ങാനാണു തീരുമാനം. സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ എന്നിവർ ഇതു സമ്മതിച്ചു.
യുക്രെയ്ൻ യുദ്ധത്തിനായി റഷ്യ പണം കണ്ടെത്തുന്നതു തടയുക, ആഗോളവിപണിയിൽ എണ്ണവില സ്ഥിരപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു നടപടിയെന്ന് ജി-7 വിശദീകരിക്കുന്നു.
തിങ്കളാഴ്ചയോ അതിനു ശേഷമോ തീരുമാനം നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണയ്ക്കു പ്രഖ്യാപിച്ചിട്ടുള്ള നിരോധനം പ്രാബല്യത്തിൽ വരുന്നതും തിങ്കളാഴ്ചയാണ്.
ജി-7 നയം അംഗീകരിക്കുന്ന രാജ്യങ്ങളെല്ലാം തീരുമാനം നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ജി-7 നിശ്ചയിച്ചിട്ടുള്ള പരിധിക്കുമുകളിൽ റഷ്യൻ എണ്ണ വിതരണം ചെയ്യുന്ന കപ്പലുകൾക്ക് ഇൻഷ്വറൻസ് നിഷേധിക്കാനും ആലോചനയുണ്ട്. പ്രമുഖ ഇൻഷ്വറൻസ് കന്പനികളെല്ലാം യൂറോപ്പിൽനിന്നുള്ളവരായതിനാൽ ഈ നടപടി റഷ്യയെ ഗുരുതരമായി ബാധിക്കും.
അതേസമയം, പാശ്ചാത്യശക്തികൾ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യാഥാർഥ്യമാകുമോ എന്നതിൽ സംശയമുണ്ട്. വിലപരിധി നടപ്പാക്കുന്ന രാജ്യങ്ങൾക്ക് എണ്ണ നല്കില്ലെന്നു റഷ്യ പ്രതികരിച്ചിട്ടുണ്ട്.
നടപടി ആഗോളതലത്തിൽ എണ്ണവില വർധിക്കാൻ ഇടയാക്കുമെന്നാണ് ആശങ്ക. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ഇന്നു യോഗം ചേരുന്നുണ്ട്.
റഷ്യൻ എണ്ണയ്ക്ക് 60 ഡോളർ പരിധി നിശ്ചയിച്ച് പാശ്ചാത്യർ
01:00 AM Dec 04, 2022 | Deepika.com