ലണ്ടൻ: പ്രധാനമന്ത്രിയായശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിനു തിരിച്ചടി. നോർത്ത്-വെസ്റ്റ് ഇംഗ്ലണ്ടിലെ ചെസ്റ്റർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ച് ലേബർ പാർട്ടി സ്ഥാനാർഥി വിജയിച്ചു.
ലേബർ പാർട്ടിയിലെ സാമന്ത ഡിക്സൺ 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. സിറ്റിംഗ് സീറ്റ് ലേബർ പാർട്ടി നിലനിർത്തുകയാണുണ്ടായത്. 61 ശതമാനം വോട്ട് സാമന്ത നേടി.
കൺസർവേറ്റീവ് പാർട്ടിയോട് ജനങ്ങൾക്കുള്ള രോഷമാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നു ലേബർ നേതാവ് കെയർ സ്റ്റാമർ പറഞ്ഞു. ചെസ്റ്ററിൽ 1832നുശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി ലിസ് വാർഡ്ലോ നടത്തിയത്. വെറും 22.4 ശതമാനം വോട്ടാണ് ലിസ് നേടിയത്. വിജയിച്ച സാമന്തയ്ക്ക് 17,309 വോട്ട് കിട്ടിയപ്പോൾ ലിസിന്റെ പെട്ടിയിൽ വീണ് 6335 വോട്ട് മാത്രം.
ജൂണിൽ രണ്ടു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടിരുന്നു. ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും ഓരോ സീറ്റിൽ വിജയിച്ചു.
സുനാക്കിനു തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു വൻ വിജയം
12:36 AM Dec 03, 2022 | Deepika.com