സാൻ ഫ്രാൻസിസ്കോ: മസ്തിഷ്ക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനായി അമേരിക്കയിലെ ന്യൂറാലിങ്ക് കന്പനി വികസിപ്പിച്ച ബ്രെയിൻ ഇംപ്ലാന്റ് ഉപകരണത്തിന്റെ ക്ലിനിക്കൽ പരീക്ഷണം വൈകാതെ തുടങ്ങുമെന്ന് കന്പനിയുടമ ഇലോൺ മസ്ക് പറഞ്ഞു.
അമേരിക്കൻ അധികൃതരോട് അനുമതി ചോദിച്ചിട്ടുണ്ട്. ആറു മാസത്തെ പരീക്ഷണത്തിന് അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഉപകരണമാണിത്. രോഗങ്ങളും പരിക്കും മൂലം തലച്ചോറിനുണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുകയാണു ലക്ഷ്യം. ന്യൂറാലിങ്ക് വികസിപ്പിച്ച ഇംപ്ലാന്റിനു വലിയൊരു നാണയത്തിന്റെ വലിപ്പമുണ്ട്. തലയോട്ടിക്കുള്ളിൽ ഘടിപ്പിക്കുന്ന ഇതിനെ അതിസൂക്ഷ്മമായ വയറുകൾകൊണ്ടു തലച്ചോറുമായി ബന്ധിപ്പിക്കും.
കാഴ്ച വീണ്ടെടുക്കൽ, ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ പേശികളെ ചലിപ്പിക്കൽ എന്നീ രണ്ടു കാര്യങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ ഇംപ്ലാന്റ് ഉപയോഗിക്കുകയെന്ന് മസ്ക് വ്യക്തമാക്കി. കഴുത്തൊടിഞ്ഞവരുടെ കാര്യത്തിൽ തലച്ചോറിനെയും സുഷ്മുനാ നാഡിയെയും ബന്ധിപ്പിക്കാൻ ന്യൂറാലിങ്ക് ഇംപ്ലാന്റ് ഉപയോഗിക്കുന്നതടക്കമുള്ള സാധ്യതകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂറാലിങ്കിനു പുറമേ മറ്റു കന്പനികളും ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്. പക്ഷാഘാതം വന്നവർക്കു കംപ്യൂട്ടറുകളും യന്ത്രക്കൈകളും പ്രവർത്തിപ്പിക്കാൻ സഹായകമായ ഉപകരണങ്ങൾ വികസനത്തിലുണ്ട്.
മസ്കിന്റെ ബ്രെയിൻ ഇംപ്ലാന്റിന്റെ പരീക്ഷണം വൈകാതെ
12:36 AM Dec 03, 2022 | Deepika.com