ന്യൂഡൽഹി: വിസ്താര എയർലൈൻസ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ ലയിക്കും. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡ് (എസ്ഐഎ) ഏകദേശം 250 മില്യണ്‍ ഡോളർ എയർ ഇന്ത്യയിലേക്ക് നിക്ഷേപിക്കും, റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി 2024 മാർച്ചോടെ ലയനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിംഗപ്പൂർ കാരിയർ പ്രസ്താവനയിൽ പറഞ്ഞു.
ഒരു വർഷം മുന്‍പ് സർക്കാർ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റ വാങ്ങിയതിനാൽ, അതിന്റെ എല്ലാ ഏവിയേഷൻ ബ്രാൻഡുകളും ആ പേരിൽ ലയിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.
ഇടപാടിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസ് 2000 കോടി എയർ ഇന്ത്യയിൽ ഉടൻ നിക്ഷേപിക്കും. നിലവിൽ വിസ്താരയിലെ 51 ശതമാനം ഓഹരികൾ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്. 2013ലാണ് ഇരു കന്പനികളും ചേർന്ന് വിമാനക്കന്പനി തുടങ്ങിയത്. വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ വിമാന കന്പനിയായി എയർ ഇന്ത്യ മാറും.
ലയനത്തോടെ എയർ ഇന്ത്യയുടെ 113, എയർ ഏഷ്യ ഇന്ത്യയുടെ 28, വിസ്താരയുടെ 53, എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 എന്നിങ്ങനെ മൊത്തം ഫ്ളൈറ്റുകളുടെ എണ്ണം 218 ആയി ഉയരും.
വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; സിംഗപ്പൂർ എയർലൈൻസിനും ഓഹരി പങ്കാളിത്തം
11:50 PM Nov 29, 2022 | Deepika.com