ദോഹ: ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ച സ്റ്റേഡിയങ്ങളുടെയും അനുബന്ധ പശ്ചാത്തലസൗകര്യങ്ങളുടെയും നിർമാണത്തിനിടെ മരിച്ച കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം 400നും 500നും ഇടയിലാണെന്നു ഖത്തർ.
ഡെലിവറി ആൻഡ് ലെഗസി സുപ്രീം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ലോകകപ്പ് സംഘാടകസമിതി അംഗവുമായ ഹസൻ അൽ തവാഡിയാണ് ഇക്കാര്യം ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. സുപ്രീം കൗൺസിൽ നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 പേരേ മരിച്ചിട്ടുള്ളൂ.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 6,500 തൊഴിലാളികൾ മരിച്ചുവെന്നാണു പാശ്ചാത്യമാധ്യമങ്ങൾ വർഷാദ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം, ഇക്കാര്യത്തിൽ ഖത്തറിനെതെതിരേ റിപ്പോർട്ടുകൾ പുറത്തുവിടുന്ന പാശ്ചാത്യമാധ്യമങ്ങളുടെ നിലപാട് കാപട്യം മാത്രമാണെന്ന് ഫിഫ പ്രസിഡന്റ് ജിയോന്നി ഇൻഫാന്റിനോ വിമർശിച്ചിരുന്നു.
യൂറോപ്യൻമാർ കഴിഞ്ഞ മൂവായിരം വർഷം ചെയ്ത അതിക്രമങ്ങൾക്ക് അടുത്തൊരു മൂവായിരം വർഷം മാപ്പുപറയുകയാണു വേണ്ടതെന്നും കുടിയേറ്റക്കാരുടെ കാര്യത്തിൽ അത്രയ്ക്ക് ഉത്കണ്ഠയുണ്ടെങ്കിൽ ഖത്തർ ചെയ്യുന്നതുപോലെ അവർക്കു തൊഴിൽ നല്കുകയാണു വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
ലോകകപ്പ്: 400-500 തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്നു ഖത്തർ
11:50 PM Nov 29, 2022 | Deepika.com