വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ അംഗീകാരമില്ലാത്ത രൂപതയിൽ ബിഷപ്പിനെ വാഴിച്ച ചൈനയുടെ നടപടി രൂക്ഷവിമർശനത്തിനിടയാക്കി. ജിയാംഗ്സി രൂപതയുടെ സഹായമെത്രാനായി മോൺ. ജിയോവാന്നി പെംഗ് വെയ്ഷാവോയെ 24ന് നിയമിച്ച നടപടിയിൽ കടുത്ത ഞെട്ടലും ഖേദവും പ്രകടിപ്പിക്കുന്നതായി വത്തിക്കാൻ അറിയിച്ചു. ബിഷപ്പുമാരുടെ നിയമനവും അംഗീകാരവും സംബന്ധിച്ച് 2018ൽ വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി.
വത്തിക്കാന്റെ അംഗീകാരമുള്ള യുജിയാംഗ് രൂപതയിൽ 2014ൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച മെത്രാനാണ് മോൺ. ജിയോവാന്നി പെംഗ്. ആറു മാസം മുന്പ് ചൈനീസ് അധികൃതർ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ മോചിതനായ അദ്ദേഹം തുടർന്ന് ചൈനീസ് സർക്കാരിന്റെ പക്ഷം ചേരുകയായിരുന്നു. ഇതിനു പിന്നിൽ കടുത്ത സമ്മർദമുണ്ടായെന്നു വത്തിക്കാൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ചൈനീസ് സർക്കാർ വാഴിച്ചിരിക്കുന്ന ജിയാംഗ്സി രൂപതയ്ക്കു വത്തിക്കാന്റെ അംഗീകാരമില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്നു പ്രതീക്ഷിക്കുന്നതായും വത്തിക്കാൻ കൂട്ടിച്ചേർത്തു.
ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിനു വഴങ്ങി പ്രവർത്തിക്കുന്നതും മതസ്വാതന്ത്ര്യം പണയം വയ്ക്കാതെ വത്തിക്കാനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നതുമായ രണ്ടു കത്തോലിക്കാ സഭകൾ ചൈനയിലുണ്ട്. ചൈനീസ് സഭകളിലെ ബിഷപ്പുമാരുടെ നിയമനവും അംഗീകാരവും സംബന്ധിച്ച് നാലു വർഷം മുന്പ് വത്തിക്കാനും ചൈനയും തമ്മിൽ കരാറുണ്ടാക്കിയിരുന്നു. ചൈനീസ് സഭ നിർദേശിക്കുന്നവരിൽനിന്ന് ബിഷപ്പിനെ കണ്ടെത്താനുള്ള അധികാരം മാർപാപ്പയിൽ നിക്ഷിപ്തിമാണ്.
വത്തിക്കാന്റെ അംഗീകാരമില്ലാത്ത രൂപതയിൽ മെത്രാനെ വാഴിച്ച് ചൈന
01:27 AM Nov 28, 2022 | Deepika.com