മെക്സിക്കോ സിറ്റി: വെനസ്വേലയിൽ വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഭരണപക്ഷവും പ്രതിപക്ഷവും പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോർട്ട്. വിദേശരാജ്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്ന രാജ്യത്തിന്റെ ആസ്തികൾ, സാമൂഹികക്ഷേമ പദ്ധതികൾക്കു വിനിയോഗിക്കാനായി തിരിച്ചുതരണമെന്നു ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നോർവേയുടെ മധ്യസ്ഥതയിൽ മെക്സിക്കോയിൽ നടന്ന ചർച്ചകളാണു ഫലം കണ്ടത്. 2019ലെ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രതിപക്ഷനേതാവ് ഹുവാൻ ഗായ്ഡോയും തമ്മിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വെനസ്വേലയുടെ ശതകോടിക്കണക്കിനു ഡോളർ വരുന്ന ആസ്തികൾ മരവിപ്പിച്ചത്. ഹുവാൻ ഗായ്ഡോയെ ആണ് അമേരിക്ക വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നത്.
പുതിയ സംഭവവികാസങ്ങളെ അമേരിക്ക സ്വാഗതം ചെയ്തു. അമേരിക്കയിലെ ഷെവ്റോൺ എണ്ണക്കന്പനിക്ക് വെനസ്വേലയിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നല്കുമെന്നും അവർ അറിയിച്ചു.
യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ എണ്ണവില വർധിച്ച സാഹചര്യത്തിലാണു പുതിയ സംഭവവികാസങ്ങൾ. ലോകത്തിലെ ഏറ്റവും എണ്ണസന്പന്നമായ രാജ്യങ്ങളിലൊന്നാണു വെനസ്വേല.
വെനസ്വേലയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണ
01:27 AM Nov 28, 2022 | Deepika.com