പന്ത് വീണ്ടും കാളകളുടെ നിയന്ത്രണത്തിലേയ്ക്ക് തിരിഞ്ഞതോടെ കളിക്കളം കൈപിടിയിൽ ഒതുക്കിയ ആവേശത്തിൽ നിഷേപകർ ബോംബെ സെൻസെക്സിനെ റെക്കോർഡിലേയ്ക്ക് ഉയർത്തി. നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിംഗിന്് സാക്ഷ്യം വഹിച്ചു.
സെൻസെക്സ് 630 പോയിന്റും നിഫ്റ്റി 205 പോയിന്റും മികവിലാണ്. നിഫ്റ്റി ഉറ്റ്നോക്കുന്നത് 18,604 പോയിന്റിനെയാണ്. എന്നാൽ, ആ തലത്തിലേയ്ക്ക് സൂചികയുടെ പ്രവേശനം തടയാൻ കരടികൂട്ടം പല്ലും നഖവും ഉപയോഗിച്ച് എല്ലാ ശ്രമവും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഷോട്ട് പൊസിഷനുകളിൽ പിടിമുറുക്കിയെന്നാണ് വിവരം. ഏകദേശം 73,679 കരാറുകളിൽ വ്യാഴാഴച അവർ വില്പന നടത്തിയെന്ന സൂചനകൾ ബുൾ ഇടപാടുകാരുടെ ഹൃദയമിടിപ്പ് ഉയർത്താം. സാന്പത്തിക മാന്ദ്യം, പണപ്പെരുപ്പം, വർഷാന്ത്യമായതിനാൽ വിദേശ ഫണ്ടുകൾ ലാഭമെടുപ്പിനിറങ്ങുമെന്ന ഭീതിയും ആഭ്യന്തര ഫണ്ടുകളെ ഇത്തരം ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്.
18,307 ൽ നിന്നും നിഫ്റ്റി തളർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. തൊട്ട് മുൻവാരത്തിലെ വില്പന സമ്മർദത്തിന്റെ ബാക്കിയെന്നോണം ഓപ്പണിംഗ് വേളയിൽ സൂചിക 18,136 പോയിന്റിലേയ്ക്ക് തളർന്നു. നവംബർ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി ഒരു വിഭാഗം ഷോട്ട് കവറിംഗിന് കാണിച്ച തിടുക്കവും വിപണിയെ 2022 ലെ ഏറ്റവും ഉയർന്ന തലത്തിലെത്തിച്ചു.
ഇതിനിടയിൽ നിഫ്റ്റി 18,429 ലെ ആദ്യ പ്രതിരോധം തകർത്തെങ്കിലും മുൻവാരം വ്യക്തമാക്കിയ 18,552 ലേയ്ക്കുള്ള വിപണിയുടെ പ്രയാണം 18,533 ൽ അവസാനിച്ചു. കുതിപ്പ് തടയാൻ വില്പനക്കാർ സംഘടിത ആക്രമണം അഴിച്ചുവിട്ടെങ്കിലും ഏറെ നിർണായകമായ 18,500 ന് മുകളിൽ ക്ലോസിംഗിൽ ഇടം പിടിക്കാനായത് ബുൾ ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വാരാന്ത്യം നിഫ്റ്റി 18,512 ലാണ്. 18,604 ലെ റെക്കോർഡ് തകർക്കാനായാൽ 18,651 പോയിൻറ്റിലേയ്ക്കും ഡിസംബർ ആദ്യം 18,790 ന് മുകളിലും ഇടം പിടിക്കാം. അതേസമയം ഷോട്ട് പൊസിഷനുകളുടെ ഭാരം സൂചികയെ 18,354 ലേയ്ക്ക് തളർത്താനുമിടയുണ്ട്. ഈ റേഞ്ചിൽ കാലിടറിയാൽ 17,996 ലേയ്ക്ക് നിഫ്റ്റി സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
നിഫ്റ്റിയുടെ മറ്റ് ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡ് ബുള്ളിഷ് മൂഡിലാണ്. എന്നാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്, സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ എന്നിവ ഓവർ ബ്രോട്ടാണ്.
ബോംബെ സെൻസെക്സ് 61,663 പോയിൻറ്റിൽ നിന്നും തളർച്ചയോടെയാണ് ട്രേഡിംഗിന് തുടങ്ങിയത്. ഒരു വേള വിപണി 61,000 പോയിൻറ്റിലെ താങ്ങ് തകർക്കുമെന്ന് പോലും നിക്ഷേപകർ ആശങ്കപ്പെട്ടു. എന്നാൽ, ഈഘട്ടത്തിൽ പുതിയ ബയർമാരുടെ വരവിൽ 61,059 ൽ താങ്ങ് കണ്ടെത്തിയത് ശക്തമായ പുൾ ബാക്ക് റാലിക്ക് അവസരം ഒരുക്കി. ഇതോടെ സെൻസെക്സ് മുൻ റെക്കോർഡ് തകർത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 62,447 വരെ എത്തി. ക്ലോസിംഗിൽ സൂചിക 62,293 പോയിന്റിലാണ്. 62,807 ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ സൂചിക 63,300 നെ ലക്ഷ്യമാക്കും. അതേസമയം പ്രോഫിറ്റ് ബുക്കിംഗിന് വിദേശ ഫണ്ടുകൾ സംഘടിത നീക്കം തുടങ്ങിയാൽ സെൻസെക്സ് 61,400-60,550 റേഞ്ചിലേയ്ക്ക് തിരിയാം. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 81.69 ൽ നിന്നും 81.44 ലേയ്ക്ക് വാരാന്ത്യം കരുത്ത് നേടിയ ശേഷം രൂപ 81.62 ലാണ്.
വിദേശ ഓപ്പറേറ്റർമാർ 3082 കോടി രൂപയുടെ ഓഹരി വില്പനയും 1601 കോടി രൂപയുടെ നിക്ഷേപവും പിന്നിട്ടവാരം നടത്തി. ആഭ്യന്തര ഫണ്ടുകൾ 532 കോടി രൂപയുടെ ഓഹരികൾ വാരാവസാനം വിറ്റഴിച്ചു, തുടക്കത്തിൽ അവർ 2313 കോടിയുടെ നിക്ഷേപത്തിന് ഉത്സാഹിച്ചു.
മുൻവാരം സൂചിപ്പിച്ച ടാർഗറ്റിനൊപ്പം സഞ്ചരിക്കുകയാണ് ആഗോള ക്രൂഡ് ഓയിൽ. നവംന്പർ ആദ്യം 94 ഡോളറിൽ നീങ്ങിയ എണ്ണ വില 78 ഡോളറായി. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ ക്രിസ്തുമസിന് മുന്നോടിയായി നിരക്ക് 66 ഡോളറിലേയ്ക്ക് അടുക്കാം.
സ്വർണം മുന്നേറാൻ ക്ലേശിക്കുന്നു. ഡോളർ കരുത്തു കാണിച്ചത് ഫണ്ടുകളെ മഞ്ഞലോഹന്റെ വില്പനയ്ക്ക് പ്രേരിപ്പിച്ചു. 1762 ഡോളറിന് മുകളിൽ ഇടം പിടിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിനേരിട്ടതോടെ 1746 ലേയ്ക്ക് ഇടിഞ്ഞ ശേഷം 1755 ൽ ക്ലോസിംഗ് നടന്നു. ഇന്ത്യയിൽ ഉത്സവ സീസണ് കഴിഞ്ഞതും ചൈനയുടെ പല ഭാഗങ്ങളും ലോക്ക്ഡൗണിൽ സ്തംഭിച്ചതും ആഗോള വിപണിയിൽ നിന്നും ഏഷ്യൻ ശക്തികളെ പിന്നോക്കം വലിച്ചു. സ്വർണത്തിന്റെ ചലനങ്ങൾ കണക്കിലെടുത്താൽ 17381698 ഡോളറിലേയ്ക്ക് വിപണിദിശ തിരിഞ്ഞാൽ പുതുവർഷാരംഭത്തിൽ 1614 ഡോളറിലേയ്ക്ക് മഞ്ഞലോഹം സഞ്ചരിക്കാം.
കളം തിരിച്ചുപിടിച്ച് കാളക്കൂട്ടം
01:26 AM Nov 28, 2022 | Deepika.com