തിരുവനന്തപുരം: ലുലു ഗ്രൂപ്പും ഹയാത്തും ചേർന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജൻസി ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജൻസി മാറി.
നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന ചുവടുവയ്പാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ചുവളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂസഫലിയുമായുള്ള സൗഹൃദമാണ് വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവർക്കും ഒത്തുചേരാനുള്ള അവസരം പലപ്പോഴും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും ഇത്തരം പ്രസ്ഥാനങ്ങൾ ഏറ്റവും നിർണായകമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കോഴിക്കോട് 500 കോടി നിക്ഷേപത്തിൽ ഹയാത്ത് ഹോട്ടൽ ആരംഭിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.
ലുലു ഗ്രൂപ്പ് എക്സിക്യട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സിഇഒ സൈഫി രൂപാവാല, സിഇഒ വി.ഐ.സലിം , ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് സിഇഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ.നിഷാദ് , ലുലു തിരുവനന്തപുരം റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവരും സംബന്ധിച്ചു.
600 കോടി രൂപ നിക്ഷേപത്തിലാണ് തിരുവനന്തപുരം ഹയാത്ത് റീജൻസി പൂർത്തിയാക്കിയിരിക്കുന്നത്.
ഹയാത്ത് റീജൻസി ഹോട്ടൽ ഉദ്ഘാടനം ചെയ്തു
10:09 PM Nov 24, 2022 | Deepika.com