ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ ബുധനാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. 151 പേരെ കാണാതായി. 22,000 വീടുകൾക്കു കേടുപാടുണ്ടായി. 58,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി.
മരിച്ചവരിൽ അനേകം സ്കൂൾ കുട്ടികൾ ഉൾപ്പെടുന്നതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി പറഞ്ഞു.
റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത് ഉച്ചയ്ക്ക് ഒരുമണിയോടെയാണ്. സ്കൂളുകൾ ഈസമയത്തു വിട്ടിരുന്നില്ല. സ്കൂൾക്കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടയിൽ ഒട്ടനവധി കുട്ടികൾ കുടുങ്ങിപ്പോയി.
ജാവയിലെ മലന്പ്രദേശത്തുണ്ടായ ഭൂകന്പം, വ്യാപകമായ മണ്ണിടിച്ചിലുകൾക്കിടയാക്കി. സിയാൻജുർ പട്ടണത്തിനടത്തുള്ള ഒരു ഗ്രാമം മുഴുവനായി മണ്ണിനടിയിലായി. ഒട്ടനവധി തുടർച്ചലനങ്ങളുണ്ടായതു ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.
പ്രസിഡന്റ് ജോക്കോ വിഡോഡോ ഇന്നലെ ദുരന്തമേഖല സന്ദർശിച്ചു. അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയവരെ രക്ഷിക്കുന്നതിനാണു മുൻഗണന നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്തോനേഷ്യൻ ഭൂകന്പത്തിൽ മരണം 268; മരിച്ചവരിൽ അനേകം സ്കൂൾ കുട്ടികൾ
01:41 AM Nov 23, 2022 | Deepika.com